മലക്കം മറിഞ്ഞ് സിപിഎം: വിവിപാറ്റ് മെഷീന്‍ സുരക്ഷിതം, ബാലറ്റ് പേപ്പറിലേക്ക് മടങ്ങേണ്ട

single-img
4 August 2018

ലോക്‌സഭാ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറില്‍ നടത്തേണ്ടതില്ലെന്ന് സിപിഎം. ബാലറ്റിലേക്ക് മടങ്ങുന്നതു തിരഞ്ഞെടുപ്പ് വൈകാന്‍ കാരണമാകും. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്കൊപ്പം നില്‍ക്കേണ്ടതില്ലെന്നും സിപിഎം പൊളിറ്റ് ബ്യൂറോ തീരുമാനമെടുത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനു പകരം ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷപാര്‍ട്ടികള്‍ നേരത്തേ രംഗത്തെത്തിയിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ ആവശ്യമുന്നയിച്ച് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനിരിക്കുകയാണ്. സിപിഎമ്മും ഇതിനെ പിന്തുണയ്ക്കും എന്നായിരുന്നു പ്രതീക്ഷ.

എന്നാല്‍ ബാലറ്റ് പേപ്പര്‍ വേണ്ടെന്ന് സിപിഎം പിബി തീരുമാനമെടുക്കുകയായിരുന്നു. കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി, എന്‍സിപി, ആര്‍ജെഡി, എഎപി, വൈഎസ്ആര്‍, ഡിഎംകെ, ജെഡിഎസ്, ടിഡിപി, കേരള കോണ്‍ഗ്രസ് (എം), സിപിഐ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളാണ് ബാലറ്റ് പേപ്പര്‍ തിരികെയെത്തിക്കണമെന്ന ആവശ്യവുമായി ഒന്നിക്കാനിരിക്കുന്നത്. അടുത്ത ആഴ്ചയോടെ കമ്മിഷനെ സമീപിക്കാനാണു നിലവിലെ തീരുമാനം. വോട്ടിങ് യന്ത്രങ്ങളുടെ നിഷ്പക്ഷത ചോദ്യം ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തേ തന്നെ ബാലറ്റ് പേപ്പറിനായി ആവശ്യം ഉന്നയിച്ചിരുന്നു.