സരിതയുടെ കത്തില്‍ നാലു പേജുകള്‍ ഗണേഷ് കുമാര്‍ എഴുതിച്ചേര്‍ത്തുവെന്ന് ഉമ്മന്‍ ചാണ്ടി

single-img
3 August 2018

സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതി സരിത എസ്. നായരുടെ കത്തില്‍ പേജുകള്‍ കൂട്ടിച്ചേര്‍ത്തതിന് പിന്നില്‍ ഗണേഷ്‌കുമാറാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊട്ടാരക്കര ഒന്നാംക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഉമ്മന്‍ചാണ്ടി ഗണേശ് കുമാറിനെതിരെ മൊഴി നല്‍കിയത്.

21 പേജുള്ള കത്ത് 24 പേജാക്കിയത് ഗണേശാണ്. മന്ത്രിയാക്കാത്തതിന്റെ വൈരാഗ്യത്താലാണ് ഗണേശ് ഇപ്രകാരം പ്രവര്‍ത്തിച്ചതെന്നും കോടതിക്ക് മുന്നില്‍ നല്‍കിയ മൊഴിയില്‍ ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കൂട്ടിച്ചേര്‍ത്ത ഈ മൂന്നു പേജിലാണ് തനിക്കും മറ്റ് യുഡിഎഫ് നേതാക്കള്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

ഇത് ഗൂഢാലോചനയുടെ ഭാഗമായി തയ്യാറാക്കിയതാണ്. നേരത്തെ സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനും 21 പേജുള്ള കത്താണ് സരിത കൈമാറിയതെന്ന് വെളിപ്പെടുത്തിയിരുന്നു. 21 പേജുള്ള കത്തിന് ശേഷം കൂട്ടിച്ചേര്‍ത്ത പേജുകളുള്ള കത്തും സോളാര്‍ കമ്മീഷനിലും ഹാജരാക്കിയിരുന്നു.

എന്നാല്‍ കത്ത് താന്‍ തന്നെ എഴുതിയതാണെന്നും ആരുടെയും സഹായവും ഇതിന് പിന്നിലില്ലെന്നും സരിത പറഞ്ഞു. മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴും ഉമ്മന്‍ ചാണ്ടി ഗൂഢാലോചനയ്ക്ക് പിന്നിലെ സത്യം പുറത്തുവരുമെന്നും പ്രതികരിച്ചു.