മദ്യപിച്ച് വാഹനമോടിച്ചയാളെ പോലീസ് മര്‍ദിച്ചുവെന്ന് ആരോപിച്ച് സ്ത്രീകളുള്‍പ്പെടെയുള്ള സംഘം സ്‌റ്റേഷനില്‍ കയറി പോലീസുകാരെ മര്‍ദിച്ചു; ദൃശ്യങ്ങള്‍ പുറത്ത്

single-img
2 August 2018

ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ ജില്ലയിലെ രാപുരു സ്റ്റേഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. മദ്യപിച്ച് വാഹനമോടിച്ചതിന് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളെ പോലീസ് മര്‍ദിച്ചുവെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ സ്‌റ്റേഷനില്‍ അതിക്രമിച്ച് കയറി പോലീസുകാരെ മര്‍ദിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇവര്‍ എസ്‌ഐയെയും കോണ്‍സ്റ്റബിള്‍മാരെയും മര്‍ദിച്ച് അവശരാക്കി. മര്‍ദനമേറ്റ എസ്‌ഐ ലക്ഷ്മണ്‍ റാവുവിനേയും മൂന്നു കോണ്‍സ്റ്റബിള്‍മാരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രാം ബാബു പറഞ്ഞു. എസ്‌ഐയുടെ തലയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്.

പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചവരെയും പോലീസുകാരെ മര്‍ദിച്ചവര്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും രാം ബാബു കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം സ്റ്റേഷനുള്ളിലേക്ക് കയറുന്നതും പോലീസുകാരെ മര്‍ദിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.