കേക്ക് മുറിക്കാന്‍ വെച്ച കത്തി കൊലക്കത്തിയായി: പിറന്നാള്‍ ആഘോഷത്തിനിടെ യുവാവ് ഭാര്യയെ കുത്തിക്കൊന്നു

single-img
2 August 2018

പിറന്നാള്‍ ദിനത്തില്‍ ഭര്‍ത്താവിന്റെ സമ്മാനം പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ആ യുവതി. പക്ഷേ ഭര്‍ത്താവ് എത്തിയതാകട്ടെ കാലന്റെ രൂപത്തിലും. തെക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. 30കാരി രേണുവിനെയാണ് ഭര്‍ത്താവ് രാജേഷ് ചൗഹാന്‍ കുത്തിക്കൊലപ്പെടുത്തിയത്. മൂന്നു വയസ്സുള്ള മകന്റെ മുന്നില്‍ വച്ചാണ് രാജേഷ് ചൗഹാന്‍ രേണുവിനെ കൊലപ്പെടുത്തിയത്.

രാത്രി 1.30 നാണ് സംഭവം നടന്നത്. പിറന്നാള്‍ ആഘോഷത്തിനായി രേണു തയാറെടുക്കുകയായിരുന്നു. മദ്യപിച്ചെത്തിയ രാജേഷ് രേണുവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. ഉടന്‍ തന്നെ രേണുവിനെ അടിച്ചു വീഴ്ത്തിയ ശേഷം ആഘോഷത്തിനായി വാങ്ങിയ കേക്ക് മുറിക്കാന്‍ വച്ച കത്തി എടുത്ത് നിരവധി തവണ കുത്തി.

രേണുവിന്റെ കരച്ചില്‍ കേട്ട് അയല്‍ക്കാര്‍ എത്തിയെങ്കിലും രാജേഷ് ഓടി രക്ഷപെട്ടിരുന്നു. പൊലീസ് ഉടന്‍ തന്നെ ഇവിടെയെത്തി രേണുവിനെ ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ ഗുരുതരമായി പരുക്കേറ്റ രേണു മരിച്ചു. ഒളിവില്‍ പോകാന്‍ ശ്രമിച്ച രാജേഷിനെ പൊലീസ് ഉടന്‍ തന്നെ പിടികൂടി.

സാമ്പത്തിക പ്രശ്‌നങ്ങളുടെ പേരിലായിരുന്നു വഴക്കുണ്ടായിരുന്നതെന്നാണ് രാജേഷ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ചെറിയ കാര്യങ്ങള്‍ക്ക് പോലും ഇവര്‍ എന്നും വഴക്കുണ്ടാക്കാറുണ്ടായിരുന്നു എന്നാണ് സമീപവാസികള്‍ പൊലീസിനോട് പറഞ്ഞത്.