‘ലൈംഗികബന്ധം നടന്നത് സമ്മതത്തോടെ; ഫാദറിനൊപ്പം ജീവിക്കണം’: കൊട്ടിയൂര്‍ പീഡനക്കേസില്‍ പരാതിക്കാരി മൊഴിമാറ്റി

single-img
2 August 2018

കൊട്ടിയൂര്‍ പീഡനക്കേസില്‍ പ്രോസിക്യൂഷന് കനത്ത തിരിച്ചടി നല്‍കി പരാതിക്കാരി കൂറുമാറി. പരസ്പര സമ്മതത്തോടെയാണ് ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അദ്ദേഹവുമായി വൈവാഹിക ജീവിതം നയിക്കാന്‍ താത്പര്യമുണ്ടെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി.

തന്റെ കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിന്‍ തന്നെയാണ്. ഫാദറുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തി ആയിരുന്നുവെന്നും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പെണ്‍കുട്ടി മൊഴി നല്‍കി. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ബുധനാഴ്ച വിചാരണ ആരംഭിച്ചപ്പോള്‍ അതിനാടകീയമായാണ് പെണ്‍കുട്ടി തന്റെ മൊഴി മാറ്റിയത്.

തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലെ അടച്ചിട്ടമുറിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. സ്വന്തം താല്‍പര്യപ്രകാരമാണ് വൈദികനുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും സര്‍ട്ടിഫിക്കറ്റിലുള്ളതല്ല തന്റെ യഥാര്‍ഥപ്രായമെന്നും പെണ്‍കുട്ടി കോടതി മുമ്പാകെ ബോധിപ്പിച്ചു.

വൈദികനുമൊത്തുള്ള ജീവിതമാണ് ആഗ്രഹിക്കുന്നത്. മജിസ്‌ട്രേറ്റ് മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ടെങ്കിലും അത് ഭീഷണിയെ തുടര്‍ന്നായിരുന്നുവെന്നും ബോധിപ്പിച്ചു. ഇതോടെ ഒന്നാംസാക്ഷി കൂറുമാറിയതായി പ്രോസിക്യൂഷന്‍ പ്രഖ്യാപിച്ചു. സര്‍ട്ടിഫിക്കറ്റിലുള്ളതല്ല പ്രായമെങ്കില്‍ വയസ് തെളിയിക്കാനുള്ള ശാസ്ത്രീയ പരിശോധനക്ക് സന്നദ്ധമാണോയെന്ന പ്രോസിക്യൂട്ടറുടെ ചോദ്യത്തിന് സമ്മതമല്ലെന്നായിരുന്നു മറുപടി.

ഇന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ എന്നിവരെ വിസ്തരിക്കും. കേസില്‍ 54 സാക്ഷികളാണുള്ളത്. ബുധനാഴ്ച വിചാരണ ആരംഭിച്ചപ്പോള്‍ പ്രതികളായ ക്രിസ്തുരാജ ആശുപത്രിയിലെ ഡോ സിസ്റ്റര്‍ ടെസി ജോസ്, ആശുപത്രി അഡ്മിനിസ്‌ട്രേട്ടര്‍ സിസ്റ്റര്‍ ആന്‍സി, പീഡിയാട്രീഷ്യന്‍ ഡോ ഹൈദരലി എന്നിവരെ സുപ്രീംകോടതി കുറ്റവിമുക്തരാക്കിയ കാര്യം പ്രതിഭാഗം കോടതി മുമ്പാകെ അറിയിച്ചു. സുപ്രിം കോടതി ഉത്തരവ് വിചാരണ കോടതിയിലെത്തുവരെ ഇവര്‍ പ്രതികളായി വിചാരണ നേരിടേണ്ടിവരും.

പെണ്‍കുട്ടിയെ പീഡിപ്പിച്ച ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിയാണ് കേസിലെ ഒന്നാംപ്രതി. തങ്കമ്മ നെല്ലിയാനി, സിസ്റ്റര്‍ ലിസ്മരിയ, സിസ്റ്റര്‍ അനീറ്റ, വയനാട് ജില്ലാ ശിശുക്ഷേമസമിതി മുന്‍ അധ്യക്ഷന്‍ ഫാദര്‍ തോമസ് ജോസഫ് തേരകം, സമിതിയംഗമായിരുന്ന ഡോ.സിസ്റ്റര്‍ ബെറ്റി ജോസ്, വൈത്തിരി ഫോളി ഇന്‍ഫന്റ് മേരി മന്ദിരം സൂപ്രണ്ടായിരുന്ന സിസ്റ്റര്‍ ഒഫീലിയ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. പത്ത് പ്രതികളും കോടതിമുമ്പാകെ ഹാജരായിരുന്നു.

കമ്പ്യൂട്ടര്‍ പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയായ പതിനാറുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് കേസ്. പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കാനഡയിലേക്ക് പോകാന്‍ വിമാനത്താവളത്തിലേക്കുള്ള വഴിമധ്യേയാണ് ഒന്നാം പ്രതി ഫാ.റോബിന്‍ വടക്കുഞ്ചേരി പൊലീസ് പിടിയിലായത്.