വീട്ടില്‍ മന്ത്രവാദവും പൂജയും; രാത്രി കാറുകളെത്തി; തൊടുപുഴ കൊലപാതകം ആസൂത്രിതമെന്നു സംശയം

single-img
1 August 2018

തൊടുപുഴ വണ്ണപ്പുറത്തു നാലംഗ കുടുംബം കൊല്ലപ്പെട്ട സംഭവം ആസൂത്രിത കൊലപാതകമെന്നു സംശയം. ഈ കുടുംബത്തിനു പുറംലോകവുമായി വലിയ ബന്ധമില്ലായിരുന്നെന്ന് അയല്‍വാസികള്‍ പറയുന്നു. വീടിന്റെ ജനലുകള്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ടു മറച്ചനിലയിലായിരുന്നു.

അയല്‍പക്കത്തെ വീട്ടില്‍ നിന്നാണു കുടുംബം പാല്‍ വാങ്ങിയിരുന്നത്. രണ്ടുദിവസമായി പാലുവാങ്ങാന്‍ എത്താതിരുന്നതോടെയാണു നാട്ടുകാര്‍ക്കു സംശയം തോന്നിയത്. പൊലീസെത്തി നാട്ടുകാരുടെ സഹായത്തോടെ മണ്ണുമാന്തി നടത്തിയ പരിശോധനയിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കുഴിയില്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിയിട്ട നിലയിലായിരുന്നു മൃതദേഹങ്ങള്‍. വണ്ണപ്പുറം കാനാട്ട് കൃഷ്ണന്‍, ഭാര്യ സുശീല, മക്കളായ കോളേജ് വിദ്യാര്‍ഥി ആര്‍ഷ, പ്ലസ് ടു വിദ്യാര്‍ഥി ആദര്‍ശ് എന്നിവരെയാണു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

ഒറ്റപ്പെട്ടു നില്‍ക്കുന്ന ഈ വീട്ടിലേക്ക് നടന്നുപോകാനുള്ള വഴി മാത്രമാണുള്ളത്. വാഹനങ്ങള്‍ പ്രധാന റോഡ് വരെ മാത്രമേ എത്തുകയുള്ളൂ. മരിച്ച കൃഷ്ണന്‍ വീട്ടില്‍ മന്ത്രവാദവും പൂജയും നടത്തിയിരുന്നതായി സഹോദരന്‍ യജ്ഞേശ്വര്‍ പറഞ്ഞു. പത്തു വര്‍ഷമായി കൃഷ്ണനുമായി ബന്ധമില്ലായിരുന്നുവെന്നും യജ്ഞേശ്വര്‍ പറയുന്നു.

സംഭവം ഒന്നിലേറെ പേര്‍ ചേര്‍ന്നു ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന സംശയം ശക്തമായിരിക്കുകയാണ്. ആറടിയോളം ഉയരമുള്ള, മികച്ച ശാരീരികശേഷിയുള്ള കൃഷ്ണന്‍കുട്ടിയെയും പതിനെട്ടുകാരനായ മകനെയും ഒരാള്‍ക്കു തനിയെ ആക്രമിച്ചു കീഴ്‌പ്പെടുത്തുക അത്ര എളുപ്പമല്ലെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

മാത്രമല്ല, കൊലപാതകത്തിനു ശേഷം വീടിനു പിന്നില്‍ കുഴിയെടുത്തു നാലുപേരെയും കുഴച്ചിടണമെങ്കില്‍ കൂടുതല്‍ പേരുടെ സഹായം ഉണ്ടായിരുന്നിരിക്കാം എന്ന സംശയമാണ് ഉയര്‍ന്നിരിക്കുന്നത്. ഒറ്റപ്പെട്ട ഈ വീട്ടില്‍നിന്ന് നിലവിളി ഉയര്‍ന്നാല്‍ പോലും അയല്‍വാസികളുടെ ശ്രദ്ധയില്‍ വരണമെന്നില്ല.

മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളില്‍ രാത്രിയില്‍ പെയ്ത കനത്ത മഴയും ബഹളമോ നിലവിളിയോ ഉണ്ടായെങ്കില്‍ അതു പുറം ലോകം അറിയുന്നതിനു തടസമായി. കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കരുതുന്ന കത്തിയും ചുറ്റികയും വീടിനു സമീപത്തുനിന്നു കണ്ടെത്തിയിട്ടുണ്ട്. ഈ വീട് ഇരിക്കുന്ന ഭാഗത്ത് മൊബൈല്‍ റേഞ്ച് തീരെയില്ല എന്നതും കൊലയാളികള്‍ക്കു തുണയായെന്നു കരുതുന്നു.

കൃഷ്ണന്റെ മുഖം വികൃതമാക്കപ്പെട്ടിരുന്നു. കൃഷ്ണന്റെയും മകന്‍ ആദര്‍ശിന്റെയും തലയില്‍ പരുക്കുണ്ട്. ആര്‍ഷയുടെ പുറത്ത് മാരകമായ മുറിവുകളാണ്. സുശീലയുടെ നെഞ്ചിലും വയറിലും കുത്തിപ്പരുക്കേല്‍പ്പിച്ച നിലയിലാണ്. രണ്ടുദിവസം മുന്‍പാണു കൊലപാതകം നടന്നതെന്ന നിഗമനത്തിലാണു പൊലീസ്.