ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ കാണാതായി; വീട്ടിനുള്ളില്‍ രക്തക്കറ

single-img
1 August 2018

ഇടുക്കി വണ്ണപ്പുറത്തിന് സമീപം ഒരു വീട്ടിലെ നാലു പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മുണ്ടന്‍മുടി കാനാട്ട് കൃഷ്ണന്‍ (51), ഭാര്യ സുശീല (50) മകള്‍ ആശാ കൃഷ്ണന്‍ (21) മകന്‍ അര്‍ജുന്‍ (17) എന്നിവരെയാണ് കാണാതായത്. ഇന്ന് രാവിലെ ഒന്‍പതു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തായത്.

വീടിനുള്ളില്‍ ആളനക്കം കാണാതായതോടെ അയല്‍ക്കാര്‍ അന്വേഷിച്ച് ചെന്നപ്പോള്‍ വീടിന്റെ ഭിത്തിയിലും തറയിലുമായി നിറയെ രക്തക്കറ കാണുകയും അസ്വാഭാവികത തോന്നുകയും ചെയ്തതോടെ വിവരം പോലീസിനെ അറിയിച്ചു. കാളിയാര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

വീടിനു പിറകില്‍ പുതുമണ്ണ് ഇളകിക്കിടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. കുഴിച്ചു മൂടിയതാകാമെന്നാണ് സംശയം. തൊടുപുഴ ഡിവൈ.എസ്.പി കെ.പി.ജോസും സംഘവും കാളിയാറിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇളകിക്കിടക്കുന്ന മണ്ണ് മാറ്റി പരിശോധന നടത്താന്‍ പൊലീസ് നടപടി തുടങ്ങി.

ആര്‍.ഡി.ഒയും ഉന്നത ഉദ്യോഗസ്ഥരും എത്തിയാല്‍ മാത്രമേ മണ്ണ് നീക്കിയുള്ള പരിശോധന ആരംഭിക്കുകയുള്ളു. കുഴിയില്‍ മൃതദേഹങ്ങള്‍ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പണ്ടവന്മാര്‍ എന്നാണ് കൃഷ്ണന്റെ കുടുംബത്തെ അറിയുന്നത്. സഹോദരങ്ങള്‍ തമ്മില്‍ വസ്തു സംബന്ധിച്ച തര്‍ക്കം ഉണ്ടായിരുന്നതായി അറിയുന്നു. എന്നാല്‍ ആഭിചാര ക്രിയകള്‍ ഈ വീട്ടില്‍ നടന്നിരുന്നതായും നാട്ടുകാര്‍ ആരോപിച്ചു.