മായം കലര്‍ത്തിയ മത്സ്യവില്‍പ്പനയ്‌ക്കെതിരെ കര്‍ശന നടപടിയുമായി സര്‍ക്കാര്‍; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

single-img
1 August 2018

വിഷാംശം ഒഴിവാക്കി ഗുണനിലവാരമുള്ള മത്സ്യത്തിന്റെ ലഭ്യത ഉറപ്പ് വരുത്തുന്ന നിയമനിര്‍മ്മാണത്തിന് മന്ത്രിസഭയുടെ അംഗീകാരം. മത്സ്യത്തൊഴിലാളികള്‍ക്ക് അവര്‍ പിടിക്കുന്ന മത്സ്യത്തിന്റെ വില നിശ്ചിക്കാന്‍ അധികാരം നല്‍കുന്ന കാര്യവും ബില്ലില്‍ ഉള്‍പ്പെടുത്തുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

സ്വയം ശേഖരിക്കുന്ന മത്സ്യത്തിന് വില നിശ്ചയിക്കാനുള്ള അനുമതി തങ്ങള്‍ക്ക് നല്‍കണമെന്നത് മത്സ്യത്തൊഴിലാളികളുടെ നാളുകളായുള്ള ആവശ്യമാണ്. ഇത് പരിഗണിച്ചാണ് മത്സ്യത്തിന് വില നിശ്ചയിക്കാന്‍ തൊഴിലാളിക്ക് അനുമതി നല്‍കുന്ന നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ തയാറെടുക്കുന്നത്.

ഗുണനിലവാരം കുറഞ്ഞതും മായം കലര്‍ത്തിയതുമായ മത്സ്യവില്‍പ്പന തടയാന്‍ കര്‍ശന നടപടികള്‍ക്കും നിയമം വ്യവസ്ഥ ചെയ്യും. ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ് പുതിയ നിയമനിര്‍മ്മാണത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചത്.

കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷക്ക് വേണ്ടി പ്രത്യേക സംഘത്തെ രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഏഴരക്കോടി രൂപയുടെ പദ്ധതിക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. മഴക്കെടുതിയിലെ നാശനഷ്ടം വിലയിരുത്താന്‍ ഈ മാസം അഞ്ചിന് പ്രത്യേക യോഗം ചേരും. അതിന് ശേഷം കുട്ടനാട് അടക്കമുള്ള മേഖലകള്‍ക്ക് പ്രത്യേക പാക്കേജ് ചര്‍ച്ച ചെയ്യാനാണ് മന്ത്രിസഭ തീരുമാനം.