പശുക്കടത്തുകാരെ തല്ലണം, ശേഷം മരത്തില്‍ കെട്ടിയിട്ട് പോലീസിനെ അറിയിക്കണം; ബി.ജെ.പി നേതാവിന്റെ പ്രസ്താവന വിവാദത്തില്‍

single-img
31 July 2018

രാജസ്ഥാനിലെ അല്‍വാറില്‍ അക്ബര്‍ ഖാന്‍ എന്ന മുസ്ലിം യുവാവിനെ പശുവിനെ കടത്തിയെന്ന പേരില്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറുന്നതിന് മുമ്പെ ഇക്കാര്യത്തില്‍ ഗുരുതര പരാമര്‍ശവുമായി ബിജെപി എംഎല്‍എ. പശുക്കടത്ത് നടത്തുന്നവരെ ആദ്യം അടിക്കണമെന്നും പിന്നീട് മരത്തില്‍ കെട്ടിയിട്ട് പൊലീസിനെ അറിയിക്കണമെന്നുമാണ് ഗ്യാന്‍ദേവ് അഹൂജ പറഞ്ഞത്.

അക്ബര്‍ ഖാനെ കൊലപ്പെടുത്തിയ ലാലാവണ്ടി ഉള്‍പ്പെടുന്ന മണ്ഡലത്തിലെ എം.എല്‍.എയാണ് അഹൂജ. കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു അഹൂജയുടെ പ്രസ്താവന. ജൂലൈ 20 രാത്രിയായിരുന്നു അക്ബാര്‍ ഖാന്‍ കൊല്ലപ്പെട്ടത്.

എന്നാല്‍ താന്‍ ഉദ്ദേശിച്ചത് പശുക്കടത്തുകാരെ ജനങ്ങള്‍ ഒരുപാട് മര്‍ദിക്കരുതെന്നാണെന്നും അവര്‍ രക്ഷപ്പെടാതിരിക്കാന്‍ മരത്തില്‍ കെട്ടിയിട്ട് പോലീസിനെ ഏല്‍പ്പിക്കണമെന്നാണെന്നും എം.എല്‍.എ പിന്നീട് പറഞ്ഞു. ആരും നിയമം കയ്യിലെടുക്കാതിരിക്കാനാണ് തന്റെ പ്രസ്താവനയെന്നും അഹൂജ കൂട്ടിച്ചേര്‍ത്തു.

യുവാവിന്റെ കൊലപാതകത്തില്‍ പോലീസ് അറസ്റ്റ് ചെയ്തവര്‍ നിരപരാധികളാണ് അവരെ ഉടന്‍ വിട്ടയക്കണം. പോലീസുകാര്‍ നിരപരാധികളെ കരുവാക്കുകയാണ്. പോലീസ് കസ്റ്റഡിയിലാണ് യുവാവ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട യുവാവിന്റെയും കൂട്ടുകാരന്റെയും പേരില്‍ പശുക്കടത്തിന് കേസ് റജിസ്റ്റര്‍ ചെയ്യണമെന്നും അഹൂജ ആവശ്യപ്പെട്ടു.

പശുക്കടത്തുമായി ബന്ധപ്പെട്ട് നേരത്തെ അഹൂജ നടത്തിയ പരാമര്‍ശങ്ങളും വന്‍വിവാദമുണ്ടാക്കിയിരുന്നു. പശുവിനെ കടത്തുന്നവരെയും കശാപ്പ് ചെയ്യുന്നവരെയും കൊല്ലണമെന്നായിരുന്നു അഹൂജ നേരത്തെ പരാമര്‍ശിച്ചിരുന്നത്.