ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തിയാല്‍ ഒന്നും സംഭവിക്കില്ലെന്ന് ട്രായ് ചെയര്‍മാന്റെ വെല്ലുവിളി; ബാങ്ക് വിവരമടക്കം സ്വകാര്യ വിവരങ്ങള്‍ പുറത്ത് വിട്ട് ഹാക്കര്‍മാരുടെ മറുപടി

single-img
29 July 2018

ആധാര്‍ സുരക്ഷിതമാണെന്ന വാദമുയര്‍ത്തി ഹാക്കര്‍മാരെ വെല്ലുവിളിച്ച് 12 അക്ക ആധാര്‍ നമ്പര്‍ പുറത്തുവിട്ട ടെലികോം റെഗുലേറ്ററി അതോറിറ്റ് ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ ആര്‍.എസ്. ശര്‍മയ്ക്ക് കിട്ടിയത് ഉഗ്രന്‍ പണി. പാന്‍കാര്‍ഡ് നമ്പര്‍ അടക്കം ശര്‍മയുടെ വ്യക്തിവിവരങ്ങളും മൊബൈല്‍ നമ്പരുകള്‍ തുടങ്ങി പ്രധാനപ്പെട്ട പല വിവരങ്ങളും ഹാക്കര്‍മാര്‍ പുറത്തുകൊണ്ടുവന്നു.

ആധാര്‍ സുരക്ഷിതമാണെന്നും ആധാര്‍ വിവരങ്ങള്‍ വച്ച് ആര്‍ക്കും ആരെയും ഉപദ്രവിക്കാന്‍ കഴിയില്ലെന്നും അവകാശപ്പെട്ട് ശര്‍മ ‘ ദി പ്രന്റ്.ഇന്‍ (the print.in)ന് നല്‍കിയ അഭിമുഖത്തോടെയാണ് സംഭവങ്ങളുടെ തുടക്കം. അഭിമുഖത്തില്‍ ആധാറിന്റെ സുരക്ഷിതത്വത്തില്‍ ആശങ്കവേണ്ടെന്നായിരുന്നു ശര്‍മ്മയുടെ നിലപാട്.

ഇതോടെ ശര്‍മ്മയുടെ ആധാര്‍ നമ്പര്‍ അയച്ചു തരാന്‍ ഒരാള്‍ വെല്ലുവിളിച്ചു. വെല്ലുവിളി ഏറ്റെടുത്ത ശര്‍മ്മ ആധാര്‍ നമ്പര്‍ ട്വീറ്റ് ചെയ്തു. ഇത് കൊണ്ട് തന്നെ ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കാന്‍ ആധാര്‍ വിരോധികളെ വെല്ലു വിളിക്കുകയുംചെയ്തു. കൂടെ നിയമ നടപടികള്‍ സ്വീകരിക്കില്ല എന്ന ഉറപ്പും.

മണിക്കൂറുകള്‍ക്കകം ശര്‍മ്മയുടെ ഫോണ്‍ നമ്പറുകളും മേല്‍വിലാസവും ഇ മെയില്‍ ഐഡിയും ഹാക്കര്‍ മാര്‍ പുറത്തു വിട്ടു. ജന്മദിനവും വോട്ടര്‍ ഐഡി വിവരങ്ങളും പിന്നാലെ എത്തി. ഈ വിവരങ്ങള്‍ ആധാരിന്റെ സഹായം കൂടാതെ ലഭിക്കുന്നതാണെന്ന മറുപടി വന്നതോടെ ഹാക്കര്‍മാര്‍ ഒരു പടി കൂടി കടന്നു.

ശര്‍മയുടെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ കിട്ടിയതായി ഫ്രഞ്ച് സൈബര്‍ വിദഗ്ധന്‍ ഇല്ല്യോട്ട് ആന്‍ഡേഴ്‌സണ്‍ ( elliot alderson)അവകാശപ്പെട്ടു. ശര്‍മ നല്‍കിയ ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടില്ല എന്നും ആന്‍ഡേഴ്‌സണ്‍ കൂട്ടിചേര്‍ത്തു. ശര്‍മ്മയുടെ ജി മെയില്‍ ഐഡി ഹാക്ക് ചെയ്യാനുള്ള എല്ല വിവരങ്ങളും കിട്ടിയതായി അവകാശപ്പെട്ട് ഹാക്കര്‍മാര്‍ അതിനുള്ള മാര്‍ഗവും പരസ്യപ്പെടുത്തി.

എന്നാല്‍ അപ്പോഴും ശര്‍മ തന്റെ വാദത്തില്‍ ഉറച്ചു നിന്നു. തന്റെ സ്വകാര്യ വിവരങ്ങള്‍ പുറത്തായത് ആധാര്‍ വഴിയല്ലെന്നും പുറത്ത് വന്ന വിവരങ്ങള്‍ കൊണ്ട് തന്നെ ഉപദ്രവിക്കാന്‍ കഴിയിലെന്നും അവകാശപ്പെട്ട ശര്‍മ്മ തന്റെ ബാങ്ക് വിവരങ്ങള്‍ ആധാറുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെന്നും അവകാശപ്പെട്ടു.

സ്വകാര്യ വിവരങ്ങള്‍ എല്ലാം പരസ്യമായിട്ടും തോറ്റത് ഹാക്കര്‍മാര്‍ ആണെന്ന നിലപാടിലാണ് ശര്‍മ്മ. ഉടന്‍ രൂപീകരിക്കപ്പെടാന്‍ പോകുന്ന വിവര സംരക്ഷണ തലവന്‍ ആകുമെന്ന് പ്രതീക്ഷിക്കുന്ന ശര്‍മ്മയുടെ നിഷേധാത്മക സമീപനം സൈബര്‍ ലോകത്ത് വലിയ ചര്‍ച്ചയാകുകയാണ്.