പൊലീസ് കസ്റ്റഡിയില്‍വെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണവുമായി നടി ശ്രുതി; ‘നഗ്‌നയാക്കി നിര്‍ത്തി വീഡിയോ എടുത്തു’

single-img
29 July 2018

പൊലീസ് കസ്റ്റഡിയില്‍വെച്ച് ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണവുമായി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ നടി ശ്രുതി പട്ടേല്‍. കസ്റ്റഡിയില്‍ എടുത്ത പൊലീസ് തന്നെ ലൈംഗികമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് നടി മാധ്യമങ്ങളോട് കരഞ്ഞ് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനില്‍ നടി പരാതി നല്‍കി.

അറസ്റ്റ് ചെയ്ത തന്നെ ചോദ്യം ചെയ്യലെന്ന രീതിയില്‍ മൃഗീയമായി പീഡിപ്പിക്കുകയായിരുന്നെന്ന് നടി വെളിപ്പെടുത്തി. തന്റെ വസ്ത്രങ്ങള്‍ മുഴുവന്‍ ഊരി പൊലീസ് തല്ലിയെന്നും നടി പറയുന്നു. വസ്ത്രങ്ങള്‍ പൂര്‍ണമായി അഴിച്ച് നഗ്‌നയായി നിര്‍ത്തി അതിന്റെ വിഡിയോ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ ഫോണില്‍ ഷൂട്ട് ചെയ്‌തെന്നും പീഡനം പുറത്തുപറഞ്ഞാല്‍ വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും നടിപറയുന്നു.

‘ജയിലിലേക്ക് എന്നെ കയറ്റിയപ്പോള്‍ തന്നെ അവിടെയുള്ള സിസിടിവി ക്യാമറകള്‍ എടുത്തുമാറ്റി. പിന്നെ എന്നെ മറ്റൊരു സെല്ലിലേയ്ക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോള്‍ എന്റെ വസ്ത്രം അഴിച്ച് മാറ്റി കയ്യില്‍ വിലങ്ങ് വെക്കാന്‍ തുടങ്ങി. വസ്ത്രം വലിച്ച് കീറി നഗ്‌നയാക്കി. അപ്പോള്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ചിരിക്കുകയായിരുന്നു. പിന്നെ എന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി.’–ശ്രുതി പറയുന്നു.

എന്നാല്‍ അന്വേഷണം വഴി തെറ്റിക്കാന്‍ നടി നടത്തുന്ന നാടകമാണ് ഇതെന്ന് കൊയമ്പത്തൂര്‍ പൊലീസ് പറയുന്നു. നടിയുടെ ആരോപണങ്ങളെല്ലാം പൊലീസ് നിഷേധിച്ചു. മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ ആള്‍മാറാട്ടം നടത്തി യുവാക്കളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ ശേഷമാണ് നടി പോലീസിനെതിരെ രംഗത്തുവന്നത്.

21 കാരിയായ നടിയുടെ അമ്മയും സഹോദരനും അച്ഛനായി അഭിനയിച്ചയാളും പിടിയിലായവരില്‍ ഉള്‍പ്പെടും. ഏറ്റവും ഒടുവില്‍ ജര്‍മനിയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറായ സേലം സ്വദേശി ജി ബാലമുരുകനില്‍ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇതുപോലെ ഒന്നര കോടി രൂപ നടി പലരില്‍ നിന്നായി തട്ടിയെടുത്തെന്നാണ് കേസ്.