അഭിമന്യുവിനെ കുത്തിയത് ആരെന്ന് വ്യക്തമാക്കാതെ പൊലീസ്;ആയുധങ്ങളെത്തിച്ചത് സനീഷ്

single-img
28 July 2018

കൊച്ചി: മഹാരാജാസ് കോളെജിലെ വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തിയത് ആരെന്ന് വ്യക്തമാക്കാതെ പൊലീസ്. ആയുധങ്ങളെത്തിച്ചത് സനീഷെന്ന് പൊലീസ് റിപ്പോര്‍ട്ട്. കത്തി കരുതിയിരുന്നത് ആറാം പ്രതി സനീഷാണ്. കത്തി കാണിച്ച് സനീഷ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും പൊലീസ് റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കത്തി, ഇടിക്കട്ട, ഉരുട്ടി മരവടി എന്നീ ആയുധങ്ങളും സനീഷ് എത്തിച്ചു.

പള്ളുരുത്തി സ്വദേശിയാണ് സനീഷ്. മുഹമ്മദ് കോളെജിലേക്ക് വിളിച്ചുവരുത്തിയ സംഘത്തിൽ ഇയാളും ഉണ്ടായിരുന്നതായി പൊലീസ് നേരത്തെ പറഞ്ഞിരുന്നു.

ചുവരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ എസ്‌എഫ്‌ഐക്കാരെ നേരിടാനെത്തിയ എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ രക്ഷപ്പെടുത്തുന്നതിനാണ് പ്രത്യേക സംഘം കോളേജിന് സമീപം തമ്പടിച്ചത്. പോലീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച, കൊലപാതകത്തിലെ ഗൂഡാലോചനയും തയ്യാറെടുപ്പുകളും വ്യക്തമാക്കുന്ന റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അക്രമി സംഘത്തെ രക്ഷപ്പെടുത്താനായി രാത്രി 11 മണി മുതല്‍ ഇതിനായി ഒരു ഓട്ടോറിക്ഷ എം.ജി റോഡില്‍ തയ്യാറാക്കി നിര്‍ത്തുകയും ചെയ്തിരുന്നെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അഭിമന്യു വധക്കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളുടെ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ഷിജു, റിയാസ്, അനീഷ്, ഷാഹിം, മനാഫ്, ജമ്ബാര്‍, നൗഷാദ്, അബ്ദുള്‍ നാസര്‍ എന്നിവരാണ് കൃത്യത്തില്‍ പങ്കെടുത്ത ശേഷം ഒളിവിലുള്ള പ്രതികള്‍.

അഭിമന്യുവിനെ കുത്തിയ എസ്ഡിപിഐ പ്രവര്‍ത്തകനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്താല്‍ മാത്രമേ കുത്താന്‍ ഉപയോഗിച്ച കത്തി ഉള്‍പ്പടെയുള്ള സാധനങ്ങള്‍ കണ്ടെടുക്കാനാകൂ എന്നും പൊലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.