ആള്‍ക്കൂട്ട കൊലപാതകത്തിന് കാരണം മുസ്‌ലീം ജനസംഖ്യയിലുണ്ടാകുന്ന വര്‍ധനവ്; വിചിത്ര ന്യായവുമായി ബിജെപി എംപി

single-img
27 July 2018

ആള്‍ക്കൂട്ട കൊലപാതകത്തിന് കാരണം മുസ്‌ലിം ജനസംഖ്യയിലുണ്ടാകുന്ന വര്‍ധനവാണെന്ന് ബി.ജെ.പി എം.പി. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ എം.പി ഹരി ഓം പാണ്ഡെയാണ് വിവാദ പരാമര്‍ശം നടത്തിയത്. ‘ഇന്ത്യയില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുകയാണ്. ഇങ്ങനെ പോയാല്‍ ഇന്ത്യ മറ്റൊരു പാകിസ്താനാവുന്നത് നമ്മള്‍ കാണേണ്ടി വരും.

അത് രാജ്യത്തിന് നല്ലതല്ല. ജനസംഖ്യ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാവര്‍ക്കും ബാധകമായ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണം’, ഹരി ഓം പറഞ്ഞു. ഹിന്ദുത്വം സംരക്ഷിക്കാന്‍ ഹിന്ദുക്കള്‍ അഞ്ച് കുഞ്ഞുങ്ങളെ പ്രസവിക്കണമെന്ന ബി.ജെ.പിയുടെ മറ്റൊരു എം.എല്‍.എയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മുസ്‌ലീം ജനസംഖ്യാ വര്‍ധവന് ഇന്ത്യയ്ക്ക് ഭീഷണിയാണെന്ന് പറഞ്ഞ് ഹരി ഓം പാണ്ഡെ രംഗത്തെത്തിയിരിക്കുന്നത്.

തീവ്രവാദവും കുറ്റകൃത്യങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളുമാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍. ഇന്ത്യയിലെ ജനപ്പെരുപ്പമാണ് ഇതിന് കാരണം. സ്വാതന്ത്ര്യം കിട്ടിയ ശേഷം രാജ്യത്തെ ജനസംഖ്യയില്‍ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മുസ്‌ലിങ്ങളാണ് അതിന് കാരണമെന്നും ഹരി ഓം പാണ്ഡെ പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണത്തില്‍ മുസ്‌ലിങ്ങള്‍ക്ക് താല്‍പര്യമില്ല. അത് ഇസ്‌ലാമില്‍ അനുവദനീയമല്ലെന്നാണ് മതപണ്ഡിതര്‍ പറയുന്നത്. നമ്മുടെ അയല്‍ക്കാരായ പാകിസ്താന്‍ ടെററിസ്താന്‍ എന്നാണ് അറിയപ്പെടുന്നത്. ജനസംഖ്യ നിയന്ത്രിക്കാന്‍ പാര്‍ലമെന്റില്‍ ബില്‍ പാസ്സാക്കിയില്ലെങ്കില്‍ മറ്റൊരു പാകിസ്താന്‍ ഉണ്ടാകുമെന്നും എം.പി പറഞ്ഞു.