യൂട്യൂബില്‍ നോക്കി പ്രസവമെടുത്തു; തിരുപ്പൂരില്‍ യുവതിക്ക് ദാരുണാന്ത്യം

single-img
26 July 2018

തിരുപ്പൂരില്‍ യൂട്യൂബില്‍ നോക്കി പ്രസവമെടുക്കാനുള്ള ശ്രമത്തിനിടെ യുവതി മരിച്ചു. സ്‌കൂള്‍ അധ്യാപികയും മൂന്ന് വയസ്സുകാരിയുടെ അമ്മയുമായ കൃതിക(28) ആണ് ദാരുണാന്ത്യത്തിനിരയായത്. പ്രസവത്തിനിടെയുണ്ടായ രക്തസ്രാവമാണു അപകട കാരണം. ആരോഗ്യനില വഷളായ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ഞായറാഴ്ചയാണ് ദുഃഖകരമായ സംഭവം നടന്നത്. സുഹൃത്തുക്കളുടെ നിര്‍ദ്ദേശ പ്രകാരം പ്രകൃതി ചികിത്സ രീതിയാണ് കൃതികയും ഭര്‍ത്താവ് കാര്‍ത്തികേയനും പിന്തുടര്‍ന്നിരുന്നത്. പ്രസവത്തിന് ആശുപത്രിയില്‍ പോകുന്നതിനേക്കാള്‍ നല്ലത് വീട്ടില്‍ പ്രകൃതി ചികിത്സാ രീതി പിന്തുടരുന്നതാണെന്ന് സുഹൃത്തുക്കള്‍ നിര്‍ദ്ദേശിച്ചതോടെ പ്രസവം വീട്ടില്‍ വെച്ച് നടത്താന്‍ ദമ്പതികള്‍ തീരുമാനിക്കുകയായിരുന്നു.

ആശുപത്രിയില്‍ പോകുന്നതിനു പകരം യൂട്യൂബില്‍ ‘How To’ വീഡിയോയുടെ സഹായത്തോടെ കൃതികയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് പ്രസവമെടുക്കാന്‍ തുനിഞ്ഞത്. പ്രസവത്തിനിടെ ഉണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്ന് കൃതിക മരണപ്പെടുകയായിരുന്നു.

പ്രകൃതി ചികിത്സാ മാര്‍ഗം പിന്തുടര്‍ന്നതിനാല്‍ തന്നെ ഗര്‍ഭിണിയായ വിവരം സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൃതിക രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ഏതെങ്കിലും തരത്തിലുള്ള മരുന്നുകള്‍ കൃതിക ഉപയോഗിച്ചതായി അറിവില്ലെന്ന് സിറ്റി ഹെല്‍ത്ത് ഓഫീസര്‍ കെ ഭൂപതി പറഞ്ഞു. കൃതികയുടെ പിതാവിന്റെ പരാതിയില്‍ നല്ലൂര്‍ പോലീസ് ദുരൂഹ മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തുവെന്നാണ് വിവരം.