എല്‍ഡിഎഫ് വിപുലീകരണം നീളും; പാര്‍ട്ടികളെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്ന വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും

single-img
26 July 2018

തിരുവനന്തപുരം: സഹകരിച്ച് നില്‍ക്കുന്ന പാര്‍ട്ടികളെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്ന വിഷയത്തില്‍ ഇടതു മുന്നണി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. ഒപ്പം നില്‍ക്കുന്നവരെ മുന്നണിയുടെ ഭാഗമാക്കാന്‍ സിപിഎം, സിപിഐ എന്നീ കക്ഷികള്‍ തീരുമാനിച്ചെങ്കിലും വിഷയം എല്ലാ പാര്‍ട്ടികളും ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യട്ടെ എന്നാണ് ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചത്.

എല്‍ഡിഎഫുമായി സഹകരിക്കുന്ന എല്ലാ കക്ഷികളെയും ഒപ്പം നിര്‍ത്തണമെന്നാണ് മുന്നണിയുടെ പൊതുവായ തീരുമാനം. വിഷയം എല്ലാ കക്ഷികളും ചര്‍ച്ച ചെയ്ത ശേഷം പുതിയ പാര്‍ട്ടികളെ മുന്നണിയുടെ ഭാഗമാക്കും. യുഡിഎഫ് വിട്ട സോഷ്യലിസ്റ്റ് ജനതയും കേരള കോണ്‍ഗ്രസ് ബിയുമാണ് ഇടതു മുന്നണി പ്രവേശനം കാത്തിരിക്കുന്ന പ്രധാന കക്ഷികള്‍.

മാത്യൂ ടി. തോമസ് വിഭാഗവുമായി ലയിക്കാന്‍ സോഷ്യലിസ്റ്റ് ജനതയോട് സിപിഎം ഉള്‍പ്പടെയുള്ള കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ആര്‍.ബാലകൃഷ്ണപിള്ള, സ്‌കറിയ തോമസ് എന്നിവരുടെ കേരള കോണ്‍ഗ്രസുകള്‍ ലയിക്കാന്‍ നേരത്തെ തീരുമാനിച്ചെങ്കിലും തര്‍ക്കങ്ങളെ തുടര്‍ന്ന് ഇതും നീണ്ടുപോവുകയാണ്. ഈ സാഹചര്യത്തിലാണ് വിഷയം വീണ്ടും ചര്‍ച്ച ചെയ്യാമെന്ന് എല്‍ഡിഎഫിലെ കക്ഷികളെല്ലാം തീരുമാനിച്ചത്.