ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്: രണ്ടു പോലീസുകാര്‍ക്ക് വധശിക്ഷ
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം ഉണ്ടാക്കിയ ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ രണ്ട് പൊലീസുകാര്‍ക്ക് വധശിക്ഷ. ഒന്നാം പ്രതിയും രണ്ടാം പ്രതിയുമായ കെ. ജിത കുമാറിനും എസ്.വി ശ്രീകുമാറിനുമാണ് തിരുവനന്തപുരം സിബിഐ കോടതി വധശിക്ഷ വിധിച്ചത്. ഇവരില്‍ നിന്ന് 2 ലക്ഷം രൂപ പിഴയും ഈടാക്കും.
ഡിവൈഎസ്പി അജിത് കുമാര്‍, ഇ. കെ. സാബു എന്നിവര്‍ക്ക് ആറു വര്‍ഷം തടവും കോടതി വിധിച്ചു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജഡ്ജി ജെ.നാസറാണു വിധി പ്രസ്താവിച്ചത്. സര്‍വീസിലിരിക്കുന്ന പൊലീസുകാര്‍ക്ക് വധശിക്ഷ വിധിക്കുന്നത് അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.
2005 സെപ്തംബര്‍ 27നാണ് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്നും മോഷണക്കുറ്റം ആരോപിച്ച് ഉദയകുമാറിനെയും സുഹൃത്തായ സുരേഷിനെയും ഫോര്‍ട്ട് പൊലീസ് കസ്റ്റഡയിലെടുത്തത്. ഫോര്‍ട്ട് സിഐയുടെ സ്‌ക്വാഡിലുള്ള പൊലീസുകാര്‍ കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ സ്റ്റേഷനില്‍ വച്ച് ഉരുട്ടികൊലപ്പെടുത്തിയെന്നാണ് കേസ്.
കൊലപ്പെടുത്തിയ പൊലീസുകാരെ രക്ഷിക്കാന്‍ വ്യാജ രേഖകള്‍ ചമച്ച് ഉദയകുമാറിനെതിരെ മോഷണ കേസുമുണ്ടാക്കി. കൊലപാതകം. വ്യാജ രേഖ ചമക്കല്‍ എന്നിവയ്ക്ക് നല്‍കിയ രണ്ടു കുറ്റപത്രങ്ങള്‍ ഒരുമിച്ച് പരിഗണിച്ചായിരുന്നു വിചാരണ. രണ്ട് കേസുകളിലായി ആറു പൊലീസുകാരാണ് വിചാരണ നേരിട്ടത്.
പൊലീസുകാരായ കെ.ജിതകുമാര്‍, എസ്.വി.ശ്രീകുമാര്‍, എഎസ്‌ഐ കെ.വി.സോമന്‍, ഫോര്‍ട്ട് എസ്‌ഐയായിരുന്ന ടി.അജിത് കുമാര്‍, ഫോര്‍ട്ട് സിഐയായിരുന്ന ടി.കെ.സാബു, ഫോര്‍ട്ട് അസി.കമ്മീഷണറായിരുന്ന ഹരിദാസ് എന്നിവരാണ് പ്രതികള്‍. വിചാരണക്കിടെ സോമന്‍ മരിച്ചു. കൊലപാതക കേസില്‍ സിബിഐ പ്രതിയാക്കിയിരുന്ന മോഹനെന്ന പൊലീസുകാരനെ കോടതി ഒഴിവാക്കി.
ആറു പൊലീസുകാരെ മാപ്പു സാക്ഷിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യം കേസന്വേഷിച്ച ക്രൈം ബ്രാഞ്ച് നല്‍കിയ കുറ്റപത്രത്തില്‍ വിചാരണ തുടങ്ങിയപ്പോള്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറുമാറി. ഇതേ തുടര്‍ന്ന് ഉദയകുമാറിന്റെ അമ്മ ഹൈക്കോടതിയില്‍ സമീപിച്ചപ്പോഴാണ് കേസ് സിബിഐക്ക് കൈമാറിയത്.
ഉദയകുമാറിനൊടൊപ്പം കസ്റ്റഡിയിലെടുത്ത സുരേഷ് ഉള്‍പ്പെട അഞ്ചുസാക്ഷികളാണ് കൂറുമാറിയത്. 2005 സെപ്തംബര്‍ 27ന് രാത്രിയിലാണ് ഉദയകുമാര്‍ കൊല്ലപ്പെട്ടത്. ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മയുടെ നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ 13 വര്‍ഷത്തിനു ശേഷമാണു വിധി. പ്രഭാവതിയമ്മ കോടതിയിലെത്തിയിരുന്നു.