കൊച്ചിയില്‍ കോളേജ് യൂണിഫോമില്‍ മീന്‍ വിറ്റ ആ പെണ്‍കുട്ടി സിനിമയിലേക്ക്: രാവിലെ 60 കിലോമീറ്റര്‍ താണ്ടി കോളേജില്‍ പോകുകയും വൈകീട്ട് മീന്‍ വില്‍പ്പന നടത്തുകയും ചെയ്യുന്ന ഹനാന് കയ്യടിച്ച് സോഷ്യല്‍ മീഡിയ
കൊച്ചി പാലാരിവട്ടം തമ്മനം ജംഗ്ഷനില്‍ വൈകുന്നേരങ്ങളില്‍ കോളേജ് യൂണിഫോമില്‍ മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടി സിനിമയിലേക്ക്. സംവിധായകന്‍ അരുണ്‍ഗോപിയാണ് ഹനാന് അവസരം വാഗ്ദാനം ചെയ്തത്. ഹനാന്റെ ദുരിതജീവിതം മാധ്യമങ്ങളിലൂടെ അറിഞ്ഞ അരുണ്‍ഗോപി പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നല്ലൊരു വേഷം നല്‍കാമെന്നാണ് വാഗ്ദാനം നല്‍കിയിരിക്കുന്നത്.
സാമ്പത്തിക പരാധീനതകള്‍ക്ക് ആശ്വാസമേകാന്‍ ഉതകുന്ന വേതനവും ഉറപ്പുവരുത്തുമെന്നും അരുണ്‍ഗോപി പറഞ്ഞു. ഹനാന്‍ നല്ലൊരു അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും കവയിത്രിയുമാണ്. കളരിയും വഴങ്ങും. അതുകൊണ്ടാണ് ഹനാന് അവസരം വാഗ്ദാനം ചെയ്തത്. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടമാണ് സിനിമയുടെ നിര്‍മാണം.
തൃശൂര്‍ സ്വദേശിയാണ് ഹനാന്‍. അച്ഛനും അമ്മയും പണ്ടേ വേര്‍പിരിഞ്ഞ അനേകായിരം കുട്ടികളില്‍ ഒരാള്‍. മാനസികമായി തളര്‍ന്ന അമ്മ. പ്ലസ്ടുവിന് പഠിക്കുന്ന അനിയന്‍. ഹനാന്റെ ചുമലിലാണ് ആ രണ്ടു വിശക്കുന്ന വയറുകളുടെ അത്താണി. അതുകൊണ്ടുതന്നെ സ്വന്തം പഠനത്തിനും വീട്ടുചെലവിനുമായി ഹനാന്‍ അധ്വാനിക്കുകയേ നിവൃത്തിയുണ്ടായിരുന്നുള്ളൂ.
പുലര്‍ച്ചെ മൂന്നുമണിക്ക് ഹനാന്റെ ഒരുദിവസം തുടങ്ങുന്നു. ഒരു മണിക്കൂര്‍ പഠനം. തുടര്‍ന്ന് കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടി ചമ്പക്കര മീന്‍ മാര്‍ക്കറ്റിലേക്ക്. അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയില്‍ കയറ്റി തമ്മനത്തേക്ക്. മീന്‍ അവിടെ ഇറക്കിവെച്ച് താമസസ്ഥലത്തേക്ക് മടങ്ങും. ഇത് രാവിലത്തെ ഒന്നാംഘട്ടം.
മാടവനയില്‍ വാടകവീട്ടിലാണ് ഹനാന്റെ താമസം. മീന്‍ വാങ്ങിവെച്ച് മടങ്ങിയെത്തിയാല്‍ കുളിച്ചൊരുങ്ങി 7.10ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ അല്‍ അസര്‍ കോളേജിലേക്ക്. 9.30ന് അവിടെ മൂന്നാംവര്‍ഷ രസതന്ത്ര ക്ലാസില്‍ അവളെ കാണാം.
മൂന്നരയ്ക്ക് കോളേജ് വിടും. പിന്നെ തമ്മനത്തേക്ക്. രാവിലെ എടുത്തുവെച്ച മീന്‍പെട്ടിയെടുത്ത് കച്ചവടം തുടങ്ങും. 20 കിലോഗ്രാം മീന്‍ അരമണിക്കൂറില്‍ തീരും. സാമ്പത്തിക പരാധീനതയാല്‍ പ്ലസ്ടു പഠനം മുടങ്ങി. ഡോക്ടറാവണമെന്നായിരുന്നു അന്ന് സ്വപ്നം. അവിടെനിന്ന് പോരാട്ടം തുടങ്ങി.
എറണാകുളത്തെത്തി കോള്‍ സെന്ററിലും ഓഫീസിലും ഒരു വര്‍ഷം ജോലിചെയ്തു. കോളേജ് പഠനത്തിന് അങ്ങനെ പണം കണ്ടെത്തി. ഇതിനിടെ, ചെവിക്ക് ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. കോളേജ് അധികൃതരുടെ ആശുപത്രിയായതിനാല്‍ ചികിത്സയ്ക്ക് പണം വേണ്ടിവന്നില്ല.
ഇതിനിടെയാണ് അച്ഛനും അമ്മയും വേര്‍പിരിഞ്ഞത്. അമ്മ മാനസികമായി തകര്‍ന്നു. ഇതോടെ 10 മുതല്‍ പ്ലസ് ടു വരെയുള്ള കാലം വീടുകള്‍തോറും കയറിയിറങ്ങി ട്യൂഷന്‍ എടുത്തും മുത്തുമാല കോര്‍ത്തു വിറ്റുമാണ് ഹനാന്‍ പഠനത്തിന് പണം കണ്ടെത്തിയത്. പിന്നീടാണ് എറണാകുളത്തേക്കു വന്നത്.
ഒരു മാസത്തോളം മീന്‍വില്‍പ്പനയ്ക്ക് രണ്ടുപേര്‍ സഹായിച്ചിരുന്നു. സഹോദരനെപ്പോലെ കണ്ട ഒരാളുടെ പെരുമാറ്റം തളര്‍ത്തിയപ്പോള്‍ കച്ചവടം ഒറ്റയ്ക്കായി. കോളേജ് ഫീസും വീട്ടുവാടകയും തൃശ്ശൂരില്‍ കഴിയുന്ന അമ്മയുടെ ആവശ്യങ്ങള്‍ക്കുള്ള ചെലവുമെല്ലാമാകുമ്പോള്‍ നല്ല തുകയാകും. പക്ഷേ, അവളുടെ കഠിനാധ്വാനത്തിനുമുന്നില്‍ കടമ്പകള്‍ ഓരോന്ന് വഴിമാറുകയാണ്. ജീവിതത്തില്‍ നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ ആത്മഹത്യയിലേക്കും മറ്റും വഴിതിരിയുന്നവര്‍ക്ക് മാതൃകയാണ് ഹനാന്റെ പോരാട്ടം.
കടപ്പാട്: മാതൃഭൂമി