‘കിട്ടാത്ത മുന്തിരി പുളിക്കും’; മോഹന്‍ലാലിനെ വിമര്‍ശിച്ച സംവിധായകന്‍ ഡോ. ബിജുവിന് തകര്‍പ്പന്‍ മറുപടി

single-img
23 July 2018

മോഹന്‍ലാലിനെ വിമര്‍ശിച്ച സംവിധായകന്‍ ഡോ. ബിജുവിന് മറുപടിയുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ദു പനയ്ക്കല്‍. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യ അതിഥിയാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ബിജുവിന്റെ വിമര്‍ശനം.

നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ കുറ്റാരോപിതനായ വ്യക്തിയെ പിന്തുണയ്ക്കുന്ന അടിമുടി സ്ത്രീ വിരുദ്ധമായ ഒരു സംഘടനയുടെ പ്രസിഡന്റ് ആണ് ഈ താരമെന്നും കുറ്റാരോപിതന് അനുകൂലമായ പ്രസ്താവന നടത്തിയ ഈ താരത്തെ എങ്ങനെ മുഖ്യാതിഥിയാക്കുമെന്നുമായിരുന്നു ഡോ. ബിജുവിന്റെ ചോദ്യം.

എന്നാല്‍, യോഗ്യതയുള്ളവര്‍ ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുകതന്നെ ചെയ്യുമെന്നും യോഗ്യതയില്ലാത്തവര്‍ അതില്‍ അസൂയപ്പെട്ടിട്ടു കാര്യമില്ലെന്നും സിദ്ദു പറയുന്നു. ലൂസിഫര്‍ എന്ന പുതിയ മോഹന്‍ലാല്‍ ചിത്രത്തിന്റെയും നിര്‍മാണ നിര്‍വഹണം സിദ്ദു പനയ്ക്കല്‍ ആണ്.

സിദ്ദു പനയ്ക്കലിന്റെ കുറിപ്പ് വായിക്കാം–

തിയറ്ററില്‍ ആളുകള്‍ കാണാത്ത സിനിമകള്‍ എടുക്കുന്നവരെയല്ല സിനിമ എന്ന വ്യവസായത്തിന് ആവശ്യം. ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗമായ സിനിമയെ നിലനിര്‍ത്തുന്നതും മുന്നോട്ടു നയിക്കുന്നതും സൂപ്പര്‍താരങ്ങളും, സഹതാരങ്ങളും മികച്ച സംവിധായകരും, കോടികള്‍ മുടക്കി സിനിമ എടുക്കാന്‍ തയ്യാറാവുന്ന നിര്‍മാതാക്കളുമാണ്.

പേരിനു മുന്നില്‍ ബിരുദങ്ങള്‍ ചാര്‍ത്തി സിനിമയെടുക്കുന്നവരുടെ ജനങ്ങള്‍ തിരസ്‌കരിക്കുന്ന സിനിമകളാണ് നിരന്തരം തിയറ്ററുകളില്‍ വന്നിരുന്നതെങ്കില്‍ ഈ വ്യവസായം എന്നേ തകര്‍ന്നടിഞ്ഞേനെ. ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിനായുള്ള സംഘാടകസമിതി കൂടി എന്ന് അവാര്‍ഡ് നിര്‍ണയകമ്മറ്റിയിലെ ഒരംഗത്തിനു കേട്ടറിവ് മാത്രമേ ഉള്ളു എങ്കില്‍ സംഘാടക സമിതി ആ അംഗത്തിന് നല്‍കിയിരിക്കുന്ന ‘വില’ മനസ്സിലായിക്കാണുമല്ലോ.

അവാര്‍ഡ് ദാനചടങ്ങിന് ഗ്ലാമര്‍ കൂടാന്‍ ഒരു സൂപ്പര്‍താരം ഉണ്ടാവണമെന്ന് ഒരു മന്ത്രിക്കു തോന്നിയെങ്കില്‍ അദ്ദേഹത്തെ നമിക്കണം. ചിലരെ പിടിച്ചു വേദിയില്‍ ഇരുത്തിയാല്‍ ഗ്ലാമര്‍ പോകുമെന്ന് അദ്ദേഹത്തിന് എത്ര പെട്ടെന്ന് മനസിലായി. മലയാള സിനിമയിലെ സമകാലിക സംഭവങ്ങള്‍ അറിയാത്തത് ഈ പറയുന്നവര്‍ക്കാണ്.

എന്താണ് മലയാളസിമയിലെ സ്ത്രീ വിരുദ്ധത. എവിടെയാണ് ആക്രമണം. ഒറ്റപെട്ട ഒരു സംഭവത്തെ ആസ്പദമാക്കി സിനിമാലോകം ഒന്നാകെ സ്ത്രീവിരുദ്ധമെന്നു പറയുന്നത് വിവരമില്ലായ്മയാണ്. ആ വിവരമില്ലായ്മയാണ് ഇവരുടെയൊക്കെ സിനിമകളില്‍ കാണുന്നതും.

സൂപ്പര്‍താരസങ്കല്‍പ്പങ്ങള്‍ക്ക് എതിരെ പൊതുവികാരം ഉണ്ട് പോലും. അങ്ങനെ ഒരു വികാരമുണ്ടെങ്കില്‍ അത് ആദ്യം പ്രകടമാകേണ്ടത് തിയറ്ററുകളിലാണ്. അവിടെ സൂപ്പര്‍താരങ്ങളുടെയും മികച്ച യുവതാരങ്ങളുടെയും സിനിമകള്‍ വരുമ്പോഴാണ് നിറഞ്ഞ സദസ്സുകളും തീയറ്ററിന് പുറത്ത് ആഘോഷങ്ങളും കാണാറുള്ളത്.

‘മല്ലിക ചേച്ചിയെ പരിചയം ഉള്ളവര്‍ക്കറിയാം ആ സ്‌നേഹവും കാരുണ്യവും’

ഈ പറയുന്നവരുടെ സിനിമകള്‍ വരുമ്പോള്‍ ഒഴിഞ്ഞ കസേരകള്‍ മാത്രമാണ് കാഴ്ചക്കാര്‍. കുറ്റാരോപിതനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് സൂപ്പര്‍താരം പ്രസിഡന്റ് ആയി സ്ഥാനം ഏറ്റതുകൊണ്ടല്ല. ആ സംഘടനയിലെ അംഗങ്ങളുടെ ആവശ്യപ്രകാരമാണ്.

ഒരു സ്ത്രീ തന്നെയാണ് ആ വിഷയം ആദ്യം അവതരിപ്പിച്ചതും. ഭൂരിപക്ഷതീരുമാനം തന്നെയാണ് ഏത് സംഘടനയിലും നടപ്പിലാവുക. ഏത് കേരളജനതയാണ് അമ്മക്കെതിരെയും സൂപ്പര്‍താരത്തിന്റെ നിലപാടുകള്‍ക്കെതിരെയും ശക്തമായി പ്രതികരിച്ചത്. അന്തിചര്‍ച്ചകളില്‍ പങ്കെടുക്കുന്ന സ്ഥിരം ചാനല്‍താരങ്ങള്‍ ചാനലിലിരുന്നു ആധരവ്യായാമം നടത്തിയതല്ലാതെ.

മന്ത്രി താരത്തെ ഷാള്‍ അണിയിച്ചു സ്വീകരിച്ചത് അദ്ദേഹത്തിന്റെ മാന്യതയുടെ, സംസ്‌കാരത്തിന്റെ ഭാഗമാണ്. സംസ്‌കാരം ഇല്ലാത്തവര്‍ക്ക് അത് മനസിലായിക്കൊള്ളണമെന്നില്ല. പുരസ്‌കാരവിതരണ വേദിയില്‍ സാധാരണക്കാരനില്‍ സാധാരണക്കാരനായ താന്‍ വളര്‍ന്നു പുരസ്‌ക്കാര ജേതാവായി നില്‍ക്കുമ്പോള്‍, അതിനു സാക്ഷികളാവാന്‍ തന്റെ സഹപ്രവര്‍ത്തകരായ സൂപ്പര്‍ താരങ്ങള്‍ ഉണ്ടാവണമെന്നത് പുരസ്‌കാരജേതാവിന്റെ ആഗ്രഹമായി മന്ത്രിക്കു തോന്നിയിട്ടുണ്ടാവണം.

സഹപ്രവര്‍ത്തകര്‍ക്കിടയില്‍ ഗ്ലാമറിന്റെ വലുപ്പച്ചെറുപ്പമൊന്നുമില്ല. ആരും ആരുടേയും മുകളില്‍ കയറിയിരിക്കാന്‍ ആഗ്രഹിക്കുന്നവരുമല്ല. വേഷങ്ങളില്‍ വലുപ്പച്ചെറുപ്പം ഉണ്ടാകും. വേഷങ്ങള്‍ അഴിച്ചുവെച്ചാല്‍ സഹപ്രവര്‍ത്തകര്‍ എന്നനിലയില്‍ സമന്മാര്‍ തന്നെയാണ് എല്ലാവരും.

മുകളില്‍ കയറിയിരിക്കാന്‍ അര്‍ഹതയില്ലാത്തവര്‍ അതിനു ശ്രമിക്കുമ്പോള്‍ നടക്കാതെ പോകുമ്പോഴുണ്ടാകുന്ന നിരാശയാകാം ഈ ജല്പനങ്ങള്‍ക്കു പിന്നില്‍. അവാര്‍ഡ് വാങ്ങാന്‍ എത്തുന്നവരെ പരിഹസിക്കുകയല്ല ബഹുമാനിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

അര്‍ഹതയില്ലാത്തവരെ അവാര്‍ഡ് നിര്‍ണയ കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയതിന് പരിഹാരമായി ഒരു സൂപ്പര്‍താരത്തെ പങ്കെടുപ്പിക്കണമെന്നു വകുപ്പിന് തോന്നിക്കാണണം. ഇപ്പോള്‍ മാത്രമല്ല ഇതിനു മുന്‍പും ഇതുപോലുള്ള ചടങ്ങുകളില്‍ താരങ്ങള്‍ പങ്കെടുത്തിട്ടുണ്ട്. ഈ വര്‍ഷത്തെയല്ല കഴിഞ്ഞ വര്‍ഷങ്ങളിലെ നിരവധി ദേശീയ സംസ്ഥാന പുരസ്‌കാര ജേതാക്കളാണ് അവര്‍.

രാജ്യം പദ്മശ്രീയും മറ്റു ബഹുമതികളും നല്‍കി ആദരിച്ചവര്‍. ഈ വേദി അലങ്കരിക്കാന്‍ തികച്ചും യോഗ്യര്‍. പുലബന്ധം പോലും ഇല്ല എന്ന് തോന്നുന്നത് പുലബന്ധം എന്താണെന്നു അറിയാത്തതിനാലാണ്.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതന്‍ മാത്രമാണ് ആ വ്യക്തി കുറ്റവാളി അല്ല. അടിമുടി സ്ത്രീവിരുദ്ധമാണ് ആ സംഘടന എന്ന് 236 സ്ത്രീ അംഗങ്ങളുള്ള ആ സംഘടനയിലെ 6ഓ 7ഓ പേര്‍ക്കല്ലാതെ മറ്റാര്‍ക്കും തോന്നിയില്ലല്ലോ.

ഇവര്‍ ഒരുമാസം മുന്‍പുവരെ ആ സംഘടനയില്‍ തന്നെയല്ലേ പ്രവര്‍ത്തിച്ചതും അംഗങ്ങള്‍ ആയിരുന്നതും. കുറ്റാരോപിതന് അനുകൂല പ്രസ്താവന നടത്തി എന്നത് കണ്ണടച്ചിരുട്ടാക്കലാണ്. ഇരക്കൊപ്പം എന്നുതന്നെയാണ് വ്യക്തമായി പറഞ്ഞത്. കുറ്റാരോപിതന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നാല്‍ അദ്ദേഹം ഇതില്‍ ഉള്‍പെട്ടിട്ടില്ലാതിരിക്കണം എന്നും അര്‍ത്ഥമുണ്ട്.

ഇരയും കുറ്റാരോപിതനും ഒരേ അമ്മയുടെ മക്കളാകുമ്പോള്‍ അങ്ങനെ ആഗ്രഹിക്കാനേ, പ്രാര്‍ത്ഥിക്കാനേ മനസാക്ഷി ഉള്ളവര്‍ക്ക് കഴിയു. യോഗ്യതയുള്ളവര്‍ ചടങ്ങിലേക്ക് ക്ഷണിക്കപ്പെടുകതന്നെ ചെയ്യും. യോഗ്യതയില്ലാത്തവര്‍ അതില്‍ അസൂയപ്പെട്ടിട്ടു കാര്യമില്ല. സാംസ്‌കാരിക വകുപ്പിന് ഈ കാര്യത്തിലെ ഔചിത്യമൊക്കെ ബോധ്യമായിട്ടുണ്ട്. കലാബോധമുള്ള, സാംസ്‌കാരിക ബോധമുള്ള കലാകാരന്മാര്‍ അഭിമാനത്തോടെ ഈ ചടങ്ങില്‍ പങ്കെടുക്കും.

ഒരാള്‍ ഒരു ചടങ്ങില്‍ പങ്കെടുത്തില്ലെന്നു കരുതി ആ ചടങ്ങിന്റെ പ്രൗഢി കുറയാനൊന്നും പോകുന്നില്ല. നഷ്ടം ആ വ്യക്തിക്ക് തന്നെയാണ്. കൂടുതല്‍ മികവോടെ, ശോഭയോടെ അവാര്‍ഡ് ദാനം നടക്കും. തീയറ്ററുകളില്‍ നിറഞ്ഞസദസില്‍ മാസങ്ങളോളം പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന സിനിമകള്‍ എടുക്കാന്‍ കഴിവില്ലാത്തവര്‍ ഇങ്ങിനെയുള്ള ചടങ്ങുകളില്‍ പങ്കെടുക്കാതിരിക്കുന്നത് തന്നെയാണ് ഉത്തമം.

സാംസ്‌കാരിക വകുപ്പിന് പുനരാലോചിക്കേണ്ട ഒരു കാര്യവുമില്ല. താരാരാധന തന്നെയാണ് സിനിമയുടെ നിലനില്‍പ്പിനു ആധാരം. സിനിമാ പുരസ്‌ക്കാരം വിതരണം ചെയ്യുന്ന ചടങ്ങില്‍ ആ രംഗത്തെ പ്രഗല്‍ഭരെയും പ്രശസ്തരെയും അല്ലാതെ വേറെ ആരെയാണ് വിളിക്കേണ്ടത്. ഇടതുപക്ഷസര്‍ക്കാരിന് നന്നായി ചിന്തിക്കാന്‍ കഴിയുന്നതുകൊണ്ടാണ് സര്‍ക്കാര്‍ പരസ്യങ്ങളില്‍ ജനങ്ങള്‍ കേള്‍ക്കുമെന്നുറപ്പുള്ള ജനപ്രിയതാരങ്ങളെ ഉപയോഗിക്കുന്നത്.

കിട്ടാത്ത മുന്തിരി പുളിക്കും എന്നൊരു ചൊല്ലുണ്ട്. എപ്പോളെങ്കിലും ചിലമുന്തിരികള്‍ കിട്ടാതെ പൊയ്ക്കാണണം ഇവര്‍ക്ക്. സംഘടനയോട് കലഹിക്കുന്നവരോട് ഒരു വാക്ക് കൈ നിറയെ കാശും പൊതുജന മധ്യത്തില്‍ സ്വീകാര്യതയും സോഷ്യല്‍ മീഡിയയില്‍ ലൈക്കും വായതുറക്കുമ്പോഴേക്കും ചുറ്റും നിരക്കുന്ന ചാനല്‍ മൈക്കുകളും കണ്ടു ഭ്രമിക്കുന്നവര്‍ ഒന്നോര്‍ക്കണം ഇതെല്ലാം നിങ്ങള്‍ക്കു തന്നത് സിനിമയാണ്.

സിനിമയുടെ വര്‍ണ്ണപ്രപഞ്ചത്തില്‍ നില്‍ക്കുന്നത് കൊണ്ടാണ് നിങ്ങള്‍ക്കു ചുറ്റും ഈ ആള്‍കൂട്ടം. സിനിമയില്ലെങ്കില്‍ നിങ്ങളെ തിരിഞ്ഞു നോക്കാന്‍ ഒരാളും ഉണ്ടാവില്ല. ഇപ്പോള്‍ നടത്തുന്ന പ്രസ്താവനകള്‍ ബാധിക്കുന്നത് ഏതെങ്കിലും ഒരു സംഘടനയെ മാത്രമല്ല. മൊത്തം സിനിമാമേഖലയെ ആണ്.

പൊതുജന മധ്യത്തില്‍ അവഹേളിക്കപെട്ടു നില്‍ക്കുന്നത് സിനിമാലോകം ഒന്നാകെയാണ്.അകത്തു പറയേണ്ടത് അകത്തു തന്നെ പറയണം.ന്യായമായ ആവശ്യങ്ങള്‍ നേടിയെടുക്കുകയും വേണം. മൈക്കും കൊണ്ട് പിന്നാലെ നടക്കുന്നവര്‍ക്ക് ആവശ്യം ന്യൂസ് ആണ് ബ്രേക്കിംഗ് ന്യൂസ്. അതിനവര്‍ മൈക്കുമായി തള്ളിക്കയറി മുന്നോട്ടുവരും.

അവരോടു പക്വതയോടെ ആലോചിച്ചു മറുപടി പറയുക. സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്നൊന്നു മാറി നിന്നാല്‍ ഇവരൊക്കെ കൈവിടുമെന്നു തിരിച്ചറിവുണ്ടാവണം. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ പറ്റു എന്ന് വെടക്കാക്കി തനിക്കാക്കാന്‍ ശ്രമിക്കുന്നവര്‍ ഓര്‍ത്താല്‍ കൊള്ളാം.