തിരുവനന്തപുരത്ത് ഫോണിലൂടെ പുരുഷന്മാരെ വശീകരിച്ച് വീട്ടിലെത്തിച്ച് തട്ടിപ്പ് നടത്തുന്ന സ്ത്രീ പിടിയില്‍

single-img
22 July 2018

തിരുവനന്തപുരം: ഫോണിലൂടെ പുരുഷന്മാരെ വശീകരിച്ച് വീട്ടിലെത്തിച്ച് ആഭരണങ്ങള്‍ തട്ടിയെടുക്കുന്ന സ്ത്രീ പിടിയില്‍. മേലാറന്നൂര്‍ സ്വദേശിയായ സുഗതകുമാരി(38) ആണ് പിടിയിലായത്. മോഷണകുറ്റത്തിന് നേരത്തേയും ഇവര്‍ പിടിയിലായിട്ടുണ്ട്. മാല മോഷണ കേസില്‍ കുറച്ചു മാസം മുന്‍പാണ് ജയില്‍വാസം കഴിഞ്ഞ് പുറത്തിറങ്ങിയത്.

ആഭരണങ്ങളുള്ളവരെയും സമ്പന്നരെന്ന് തോന്നുന്നവരെയുമാണ് സുഗതകുമാരി തന്ത്രപൂര്‍വ്വം വീഴ്ത്തുന്നത്. അത്തരത്തിലാണ് പാറശ്ശാല സ്വദേശിയെ കിഴക്കേക്കോട്ടയില്‍ വെച്ച് പരിചയപ്പെട്ടത്. ഫോണ്‍ നമ്പറും വാങ്ങി. പിന്നീട് നിരന്തരം വിളിച്ച് വശീകരിച്ച് വീട്ടിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു.

താനും മകളും മാത്രമേ വീട്ടിലുള്ളൂ എന്നും പറഞ്ഞു. ഇതോടെ ഇയാള്‍ വീട്ടിലെത്തിയപ്പോള്‍ വാതിലടച്ച് കുറ്റിയിട്ടു. സ്വര്‍ണ്ണാഭരണങ്ങള്‍ ഊരി തരാന്‍ ആവശ്യപ്പെട്ടു. ആഭരണങ്ങള്‍ കൊടുക്കാന്‍ വിസമ്മതിച്ചപ്പോള്‍ നാട്ടുകാരെ വിളിച്ചു കൂട്ടുമെന്നും ബലാത്സംഗം ചെയ്‌തെന്ന് പറയുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇയാളുടെ അഞ്ചര പവന്റെ മാല ഊരി വാങ്ങിയ ശേഷം പറഞ്ഞു വിട്ടു.

എന്നാല്‍ ഇയാള്‍ പോലീസില്‍ പരാതിപ്പെട്ടതോടെ സുഗതകുമാരി കുടുങ്ങി. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ ആഭരണങ്ങള്‍ പണയം വെച്ചെന്ന് പറഞ്ഞു. ഇത് പോലീസ് കണ്ടെത്തി. നഗരത്തിലെ പലയിടത്ത് വീടു വാടകയ്‌ക്കെടുത്ത് പുരുഷന്മാരെ വശീകരിച്ചു കൊണ്ടു പോയി ആഭരണം തട്ടുന്നത് ഇവരുടെ പതിവാണ്. അപമാനം ഭയന്ന് ആരും പരാതിപ്പെട്ടില്ല. ഒരു തട്ടിപ്പിന് ശേഷം പുതിയ വാടക വീട്ടിലേയ്ക്ക് മാറുകയാണ് പതിവ്. ആഭരണം പണയം വെച്ച് കാമുകനുമായി ആഡംബര ജീവിതം നയിക്കുകയാണ് പതിവ്.