പുതിയ 100 രൂപ നോട്ട്: എടിഎമ്മുകളിൽ മാറ്റം വരുത്തുന്നതിന് ചെലവ് 100 കോടി രൂപ.
മുംബൈ: ഉടന്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പുതിയ 100 രൂപ നോട്ടുകള്‍ വിതരണം ചെയ്യാന്‍ കഴിയുംവിധം രാജ്യത്തെ 2.4 ലക്ഷം എ.ടി.എമ്മുകള്‍ പുനഃക്രമീകരിക്കാന്‍ 100 കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന് വിലയിരുത്തല്‍. എ.ടി.എം കമ്പനികളുടെ സംഘടനയെ ഉദ്ധരിച്ച് പി.ടി.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്.
രാജ്യത്ത് രണ്ടരലക്ഷത്തിനടുത്ത് എടിഎമ്മുകളാണുള്ളത്. വലിപ്പവും നിറവും വ്യത്യാസമുള്ള പുതിയ കറൻസി യന്ത്രത്തിൽ ഉൾപ്പെടുത്തണമെങ്കിൽ 100 കോടി രൂപ ചെലവു വരുന്ന സാങ്കേതിക-യന്ത്ര മാറ്റങ്ങൾ വേണ്ടിവരുമെന്നാണ് സംഘടനയുടെ വാദം. നാളുകൾക്കു മുന്‍പ് പുറത്തിറക്കിയ 200 രൂപ നോട്ടുകൾ എടിഎമ്മുകളിൽ നിറയ്ക്കാനുള്ള നടപടികൾ അടുത്തിടെയാണ് പൂർത്തിയായത്.
നിലവിലുള്ള 100 രൂപ നോട്ടുകള്‍ പിന്‍വലിക്കാതെതന്നെ പുതിയ നോട്ടുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത് എ.ടി.എം പുനഃക്രമീകരണത്തില്‍ വെല്ലുവിളി ഉയര്‍ത്തുമെന്നും വിലയിരുത്തപ്പെടുന്നു. ലാവന്‍ഡര്‍ നിറത്തിലുള്ള പുതിയ നൂറുരൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിസര്‍വ് ബാങ്ക് ഒാഫ് ഇന്ത്യ (ആര്.ബി.ഐ) പ്രഖ്യാപിച്ചത്. നിലവിലുള്ള 100 രൂപ നോട്ടുകള്‍ തുടരുമെന്നും ആര്.ബി.ഐ വ്യക്തമാക്കിയിരുന്നു.
പുതിയ നോട്ടിന്റെ മധ്യഭാഗത്തായാണ് മാഹാത്മാഗാന്ധിയുടെ ചിത്രം. റിസർവ് ബാങ്ക് ഗവർണർ ഉർജിത് പട്ടേലിന്റെ ഒപ്പ്, ദേവനാഗിരി ലിപിയിലുള്ള എഴുത്ത്, അശോക സ്തംഭചിഹ്നം, കാഴ്ച പരിമിതിയുള്ളവർക്കു വേണ്ടിയുള്ള ബ്ലീഡ് ലൈനുകൾ തുടങ്ങിയവ പുതിയ നോട്ടിന്റെ മുൻവശത്തുണ്ടാകും. സ്വച്ഛ് ഭാരത് ചിഹ്നം, നോട്ട് പ്രിന്റ് ചെയ്ത വർഷം തുടങ്ങിയവയാണ് പിൻവശത്ത്.