കൃത്യസമയത്ത് ഓഫീസിലെത്താന്‍ വേണ്ടി ജീവനക്കാരന്‍ നടന്നത് 32 കിലോ മീറ്റര്‍: വിവരമറിഞ്ഞ സിഇഒ തന്റെ സ്വന്തം കാറ് സമ്മാനമായി നല്‍കി: വീഡിയോ

single-img
20 July 2018

അമേരിക്കയിലെ പെല്‍ഹാമിലാണ് തൊഴിലാളിയുടെ ആത്മാര്‍ത്ഥതയ്ക്ക് മുതലാളിയുടെ മനം നിറഞ്ഞ അംഗീകാരം ലഭിച്ചത്. വാള്‍ട്ടര്‍ കാര്‍ എന്ന കോളേജ് വിദ്യാര്‍ത്ഥി തന്റെ പുതിയ ജോലിയുടെ ആദ്യദിനം തന്നെയാണ് 32 കിലോമീറ്റര്‍ നടന്ന് ഓഫീസിലെത്തിയത്.

അലബാമയിലെ വീട്ടില്‍ നിന്നും പെല്‍ഹാമിലെ ഓഫീസിലെത്തണമെങ്കില്‍ 32 കിലോമീറ്റര്‍ ദൂരമുണ്ട്. കൃത്യസമയത്ത് ഓഫീസിലെത്താന്‍ വാള്‍ട്ടര്‍ അര്‍ദ്ധരാത്രി തന്നെ തന്റെ 2003 മോഡല്‍ നിസാന്‍ അള്‍ട്ടിമ കാറില്‍ പെല്‍ഹാമിലേക്ക് യാത്രതിരിച്ചു.

എന്നാല്‍ കാര്‍ നടുറോഡില്‍ ബ്രേക്ക്ഡൗണായി. സഹായത്തിനായി കൂട്ടുകാരെ വിളിച്ചെങ്കിലും ഫോണില്‍ കിട്ടിയില്ല. ഇതോടെയാണ് ജിപിഎസ് സഹായത്തോടെ കാല്‍നടയായി യാത്രതുടരാന്‍ വാള്‍ട്ടര്‍ തീരുമാനിച്ചത്. ലക്ഷ്യസ്ഥാനത്തെത്താന്‍ കാല്‍നടയായി ഏഴ് മണിക്കൂറോളം നടക്കാനുണ്ടെന്ന് ജിപിഎസില്‍ സൂചിപ്പിച്ചിരുന്നു.

പിറ്റേദിവസം കൃത്യസമയത്ത് ജോലിസ്ഥലത്ത് എത്തിയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുമെന്നോര്‍ത്തപ്പോള്‍ വാള്‍ട്ടര്‍ രണ്ടുംകല്‍പ്പിച്ച് യാത്ര തുടര്‍ന്നു. മൊബൈല്‍ ഫോണും പണവും തെരുവുനായ്ക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കത്തിയും മാത്രമായിരുന്നു വാള്‍ട്ടറിന്റെ കൈയിലുണ്ടായിരുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ, പെല്‍ഹാമിലെത്താന്‍ ഏകദേശം 7 കിലോമീറ്റര്‍ മാത്രം ബാക്കിനില്‍ക്കെയാണ് റോഡിലൂടെ നടന്നുപോകുകയായിരുന്ന വാള്‍ട്ടറിനെ പോലീസ് സംഘം ശ്രദ്ധിക്കുന്നത്. സംഭവിച്ചതെല്ലാം അവരോട് തുറന്നുപറഞ്ഞപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ ശരിക്കും ഞെട്ടിപ്പോയി.

ഇത്രയും ദൂരം നടന്നുതളര്‍ന്ന വാള്‍ട്ടറിന് പോലീസ് ഉദ്യോഗസ്ഥര്‍ ആദ്യം ഭക്ഷണം വാങ്ങിനല്‍കി. തുടര്‍ന്ന് വിശ്രമിക്കാനായി ഒരു പള്ളിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഒരുനിമിഷം പോലും വിശ്രമിക്കാന്‍ തയ്യാറായിരുന്നില്ല അവന്‍. തുടര്‍ന്ന് പോലീസ് സംഘം തന്നെയാണ് വാള്‍ട്ടറിനെ ജോലിസ്ഥലത്തെത്തിച്ചത്.

ഇത്രയുംദൂരം കാല്‍നടയായി സഞ്ചരിച്ചാണ് വാള്‍ട്ടര്‍ ജോലിക്കെത്തിയതെന്ന് മനസിലാക്കിയ ബെല്‍ഹോപ്‌സ് മൂവേഴ്‌സിന്റെ ഉപഭോക്താവ് ലാമിയാണ് ഈ സംഭവം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചത്. വാള്‍ട്ടറിന്റെ കാറിന്റെ അറ്റകുറ്റപ്പണിക്കായി ലാമി ഓണ്‍ലൈനിലൂടെ ഫണ്ടുശേഖരണവും നടത്തി.

വാള്‍ട്ടറിന്റെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ബെല്‍ഹോപ്‌സ് സി.ഇ.ഒ ലൂക്ക് മാര്‍ക്ക്‌ലിനും തന്റെ പുതിയ ജീവനക്കാരനെ നേരിട്ടുകാണാനെത്തി. 2014 മോഡല്‍ ഫോര്‍ഡ് എസ്‌കേപ് കാര്‍ സര്‍പ്രൈസ് സമ്മാനം നല്‍കികൊണ്ടാണ് ലൂക്ക് മാര്‍ക്ക്‌ലിന്‍ ആദ്യ കൂടിക്കാഴ്ചയില്‍ തന്നെ വാള്‍ട്ടറിനെ ഞെട്ടിച്ചത്. വാള്‍ട്ടറിന്റെ ഉത്തരവാദിത്വവും നിശ്ചയദാര്‍ഢ്യവും കമ്പനിയ്ക്ക് മുതല്‍ക്കൂട്ടാണെന്നായിരുന്നു സി.ഇ.ഒയുടെ പ്രതികരണം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍കാ ട്രംപും ഇരുവരേയും അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു.