ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

single-img
20 July 2018

മുംബൈ: രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലെത്തി. വെള്ളിയാഴ്ച രാവിലത്തെ വ്യാപാരത്തില്‍ ഡോളറിനെതിരെ 69.12 ആയാണ് മൂല്യമിടിഞ്ഞത്. ബാങ്കുകളും കയറ്റുമതിക്കാരും വന്‍തോതില്‍ യുഎസ് ഡോളര്‍ വിറ്റഴിച്ചതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്.

വ്യാഴാഴ്ച മാത്രം മൂല്യത്തില്‍ 43 പൈസയുടെ കുറവാണുണ്ടായത്. ഇതിനുമുമ്പ് ജൂണ്‍ 28ന് രൂപയുടെ മൂല്യം 69.10 നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു. എന്നാല്‍ ആര്‍ബിഐയുടെ ഇടപെടലിനെതുടര്‍ന്ന് താമസിയാതെ മൂല്യം ഉയരുകയും ചെയ്തു.

അമേരിക്കയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര യുദ്ധവും വിപണിയില്‍ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തെ തുടര്‍ന്ന് പ്രാദേശിക വിപണിയില്‍ നിക്ഷേപകര്‍ കൂടുതല്‍ കരുതലെടുക്കുന്നതാണ് തിരിച്ചടിയായത്.

കേന്ദ്രസര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതും വിനിമയ നിരക്കിനെ ബാധിച്ചു. അവിശ്വാസ പ്രമേയത്തിന്റെ പേരില്‍ വിപണിയിയില്‍ കരുതലോടെ നിക്ഷേപം നടത്താനാണ് നിക്ഷേപകരുടെ തീരുമാനം. വ്യാഴാഴ്ച ഇന്ത്യന്‍ ഓഹരി വിപണികളും നേരിയ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.