ശിവസേന പിന്തുണ പിന്‍വലിച്ചു; അവിശ്വാസപ്രമേയം ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കെ നാടകീയ നീക്കങ്ങള്‍

single-img
20 July 2018

നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസപ്രമേയം ഇന്ന് ലോക്‌സഭയില്‍ അവതരിപ്പിക്കാനിരിക്കെ അപ്രതീക്ഷിത നീക്കവുമായി ശിവസേന. കേന്ദ്രസര്‍ക്കാരിനെ പിന്തുണയ്ക്കണമെന്ന് നിര്‍ദേശിക്കുന്ന വിപ്പ് പിന്‍വലിച്ചു. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ധവ് താക്കറെ തീരുമാനിക്കുമെന്ന് എംപിമാര്‍ അറിയിച്ചു.

ശിവസേനയും പ്രതിപക്ഷത്ത് നിന്ന് അണ്ണാ ഡി.എം.കെയും പിന്തുണ നല്‍കുമെന്നുറപ്പുള്ളതിനാല്‍ അവിശ്വാസപ്രമേയം യാതൊരു പ്രതിസന്ധിയും സൃഷ്ടിക്കില്ലെന്ന ആത്മവിശ്വാസത്തിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ അപ്രതീക്ഷിതമായാണ് ശിവസേന പിന്മാറിയത്.

ഇതിന് പുറമെ ശിവസേന മുഖപ്രസംഗമായ സാംമ്‌നയില്‍ ബി.ജെ.പിയെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. ഇത് ശിവസേന പ്രതിപക്ഷ ചേരിയിലേക്ക് പോകുന്നതിന്റെ സൂചനയാണെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. ശിവസേന വിരുദ്ധരായ ചിലരെ എന്‍.ഡി.എ ചേരിയിലേക്ക് കൊണ്ടുവരുന്നതില്‍ പ്രതിഷേധിച്ചാണ് ഉദ്ദവ് താക്കറെയുടെ നിര്‍ണായക നീക്കം.

അതേസമയം, അവിശ്വാസപ്രമേയത്തിനെതിരെ നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷം എന്‍.ഡി.എ സര്‍ക്കാര്‍ ഉറപ്പാക്കി കഴിഞ്ഞു. സംഖ്യകള്‍കൊണ്ട് സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിയില്ലെങ്കിലും സംവാദത്തില്‍ തുറന്നുകാട്ടാനാകും പ്രതിപക്ഷത്തിന്റെ ശ്രമം. ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ ഐക്യം അരക്കിട്ടുറപ്പിക്കലും പ്രചാരണവും കൂടിയാകും പാര്‍ലമെന്റിലെ ബലപരീക്ഷണം.

അതേസമയം ജനാധിപത്യത്തിലെ സുപ്രധാനദിനമെന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. ക്രിയാത്മകവും തടസങ്ങളില്ലാത്തുമായ ചര്‍ച്ച സഭയില്‍ നടക്കുമെന്നാണ് പ്രതീക്ഷയെന്നും ട്വീറ്റില്‍ പറയുന്നു. ഒന്നര പതിറ്റാണ്ടിന് ശേഷമാണ് അവിശ്വാസപ്രമേയം ലോക്‌സഭയില്‍ വരുന്നത്.

കണക്കിലെ കളികള്‍ മോദിക്ക് അനുകൂലമാണ്. 271 അംഗങ്ങളുള്ള ബി.ജെ.പിക്ക് അണ്ണാഡിഎംകെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പീക്കറെ കൂടാതെ 533 അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്. ഭൂരിപക്ഷത്തിന് വേണ്ട മാന്ത്രിക സഖ്യ 268. 348 ലധികം വോട്ടാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ബിജെഡിയുടെ കൂടി പിന്തുണ ലഭിച്ചാല്‍പ്പോലും പ്രതിപക്ഷത്തിന് പരമാവധി ലഭിക്കുക 185 വോട്ടാണ്. രാവിലെ 11 ന് തന്നെ പ്രമേയം പരിഗണിക്കും.

സര്‍ക്കാരിന്റെ വീഴ്ച്ചകളും ആള്‍ക്കൂട്ട കൊലപാതകം ഉള്‍പ്പെടെ രാജ്യത്ത് നിലനില്‍ക്കുന്ന അസഹിഷ്ണുതയുടെ അന്തരീക്ഷവും തുറന്നുകാട്ടാനാകും പ്രതിപക്ഷം ശ്രമിക്കുക. വൈകീട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മറുപടി പ്രസംഗം ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ആയുധങ്ങള്‍ നിറഞ്ഞതായിരിക്കും.