എസ്.ഡി.പി.ഐ പ്രവര്‍ത്തകരില്‍ നിന്നും വധഭീഷണി നേരിട്ട ഹാരിസണും ഷഹാനയും ഒരുമിച്ച് ജീവിക്കട്ടേയെന്ന് കോടതി

single-img
20 July 2018

പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരില്‍ നിന്നും വധഭീഷണി നേരിട്ട തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ഹാരിസണും കണ്ണൂര്‍ വളപ്പട്ടണം സ്വദേശി ഷഹാനയ്ക്കും ഒരുമിച്ച് ജീവിക്കാന്‍ കോടതിയുടെ അനുമതി. ഇരുവരുടെയും വാദം കേട്ട കണ്ണൂര്‍ കോടതിയാണ് അനുമതി നല്‍കിയത്.

മകളെ കാണാനില്ലെന്ന് ഷഹാനയുടെ മാതാവ് വളപ്പട്ടണം പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരും ഇന്ന് കോടതിയില്‍ ഹാജരായത്. എന്നാല്‍ തനിക്ക് ഹാരിസണിനൊപ്പം പോകണമെന്ന് ഷഹാന നിലപാടെടുക്കുകയായിരുന്നു. സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും ഇരുവരും കോടതിയില്‍ മൊഴി നല്‍കി.

തുടര്‍ന്നാണ് ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാന്‍ കോടതി അനുമതി നല്‍കിയത്. പ്രണയ വിവാഹം ചെയ്ത തങ്ങളെ എസ്.ഡി.പി.ഐ പ്രവര്‍ത്തകരും ഭാര്യയുടെ ചില ബന്ധുക്കളും ചേര്‍ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണെന്ന് ദമ്പതികള്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു.

ഇത് വൈറലായതോടെ ഇവരെ സംരക്ഷിക്കാന്‍ സി.പി.എം ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തി. എസ്.ഡി.പി.ഐക്കാരുടെ ഭീഷണി വിലപ്പോകില്ലെന്നും കേരളത്തില്‍ എവിടെയും ദമ്പതികള്‍ക്ക് സംരക്ഷണമൊരുക്കുമെന്നും ഡി.വൈ.എഫ്.ഐ നേതൃത്വം വ്യക്തമാക്കിയിരുന്നു.