സഭാ ഭൂമിയിടപാടില്‍ കര്‍ദിനാളിന് ആശ്വാസം; കേസെടുക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

single-img
20 July 2018

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി ഇടപാടില്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സുപ്രീം കോടതിയില്‍ നിന്ന് ആശ്വാസം. കര്‍ദിനാളിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

ആവശ്യമെങ്കില്‍ പരാതിക്കാര്‍ക്ക് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ റോഹിങ്ടണ്‍ നരിമാന്‍, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സഭാ വിശ്വാസികളായ ഷൈന്‍ വര്‍ഗീസ്, മാര്‍ട്ടിന്‍ പയ്യമ്പള്ളി എന്നിവരാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്.

മലങ്കര സഭയെ അപമാനിക്കാനാണ് പരാതിക്കാരന്‍ ഹര്‍ജി നല്‍കിയിരിക്കുന്നതെന്ന് കര്‍ദിനാള്‍ ചൂണ്ടിക്കാട്ടി. ആലഞ്ചേരിക്ക് പുറമെ ഫാദര്‍ ജോഷി പുതുവ, ഫാദര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ഭൂമി ഇടപാടിലെ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.

എന്നാല്‍ സിംഗിള്‍ ബെഞ്ചിന്റെ ഈ ഉത്തരവ് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്, ജസ്റ്റിസ് ദാമ ശേഷാദ്രി നായിഡു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ഹര്‍ജി സമര്‍പ്പിച്ചതെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള ഹര്‍ജിക്ക് നിലനില്‍പ്പില്ലെന്നും ചൂണ്ടിക്കാട്ടിയ ഡിവിഷന്‍ ബെഞ്ച് പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ അന്വേഷണം നടത്തുന്നതിന് തടസ്സങ്ങള്‍ ഇല്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് എതിരെ നല്‍കിയ ഹര്‍ജികള്‍ ആണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്.