സര്‍വകക്ഷി സന്ദര്‍ശനത്തിന് പിന്നാലെ പ്രധാനമന്ത്രി കണ്ണന്താനത്തെ വിളിപ്പിച്ചു;കേന്ദ്രമന്ത്രി വരുന്നത് താന്‍ പറഞ്ഞിട്ടെന്ന് കണ്ണന്താനം

single-img
19 July 2018

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാനെത്തിയ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘത്തില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താത് രാഷ്ട്രീയ വിവാദത്തിന് വഴിവച്ചു. കണ്ണന്താനത്തെ ഉള്‍പ്പെടുത്തതിലുള്ള അതൃപ്തി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘത്തെ മോദി അറിയിച്ചു. ബി.ജെ.പിയെ പ്രതിനിധീകരിച്ച്‌ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്‌ണനാണ് സര്‍വകക്ഷി സംഘത്തില്‍ ഉണ്ടായിരുന്നത്.

സര്‍വകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ സംഘത്തില്‍ ഉള്‍പ്പെടുത്താതിരുന്ന കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണാന്താനത്തെ പ്രധാനമന്ത്രി വിളിച്ച്‌ വരുത്തി.

എന്ത് കൊണ്ട് സര്‍വകക്ഷി സംഘത്തില്‍ ഇല്ലായിരുന്നുവെന്ന് പ്രധാനമന്ത്രി തിരക്കിയതായും മോദിയെ കണ്ടതിന് ശേഷം അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. വിളിക്കാതിരുന്നത് തെറ്റോ ശരിയോ എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘത്തെ അയക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു കേരളം സന്ദര്‍ശിക്കുമെന്നും കണ്ണന്താനം അറിയിച്ചു. കഞ്ചിക്കോട് ഫാക്ടറി തുടങ്ങണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചു. 2012-ല്‍ പ്രഖ്യാപിച്ച പദ്ധതി എന്തുകൊണ്ട് ഇതുവരെ തുടങ്ങിയില്ലെന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിന്റെ ആവശ്യങ്ങള്‍ അനുഭാവത്തോടെ പരിഗണിച്ചെന്നും കണ്ണന്താനം വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചു.