കേരളത്തിനു മാത്രമായി ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി;നിരാശജനകമായ നിലപാടെന്ന് മുഖ്യമന്ത്രി;കേരളത്തോട് അവഗണനയെന്ന് ചെന്നിത്തല
ന്യൂഡല്‍ഹി: കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ തീരുമാനമാകാതെ പിണറായി-മോദി കൂടികാഴ്ച.കേന്ദ്രസര്‍ക്കാരിന്റെ നിലപാട് നിരാശാജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.
കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കിയില്ല. ഭക്ഷ്യസുരക്ഷ നിയമം അനുസരിച്ച് മാത്രമേ വിഹിതം നല്‍കാനാകൂവെന്നാണ് മോദി അറിയിച്ചത്. സ്ഥലമേറ്റെടുത്ത് നല്‍കിയാല്‍ ശബരിപാത നടപ്പാക്കും. മഴക്കെടുതിയില്‍ ആവശ്യമായ സഹായം നല്‍കും. കേരളത്തിന് പ്രത്യേകമായി ഒന്നും ചെയ്യാനാകില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചു.ഇക്കാര്യത്തില്‍ മോദിയുടെ നിലപാട് നിരാശാജനകമാണെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന് കേരളത്തോട് അവഗണനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നിഷേധാത്മകമായി പെരുമാറി. കേരളത്തിന്റെ കാര്യങ്ങളില്‍ അനുകൂല പ്രതികരണമുണ്ടായില്ലെന്നും ചെന്നിത്തല പറഞ്ഞു.