അഭിമന്യുവിന്റെ കൊലപാതകത്തില്‍ കലാശിച്ച സംഘര്‍ഷം ആസൂത്രിതമായിരുന്നെന്ന് മുഖ്യപ്രതി മുഹമ്മദ്

single-img
18 July 2018

എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകത്തില്‍ കലാശിച്ച സംഘര്‍ഷം ആസൂത്രിതമായിരുന്നെന്ന് കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി കൊച്ചി വടുതല സ്വദേശി മുഹമ്മദ് പൊലീസിനോട് വെളിപ്പെടുത്തി.

ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐയുമായി നേരത്തെ തന്നെ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു. ക്യാമ്പസിനുള്ളിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് കോളേജിന് പുറത്തുള്ള ക്യാമ്പസ് ഫ്രണ്ട് എസ്.ഡി.പി.ഐ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ താന്‍ വിവരം അറിയിച്ചിരുന്നതായും മുഹമ്മദ് പൊലീസിനോട് പറഞ്ഞു.

എന്ത് വില കൊടുത്തും ക്യാമ്പസിലെ ചുവരില്‍ ക്യാമ്പസ് ഫ്രണ്ട് തന്നെ എഴുതണമെന്നും എസ്.എഫ്.ഐയ്ക്ക് വഴങ്ങിക്കൊടുക്കരുതെന്നും പുറത്തുള്ളവര്‍ തനിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതുപ്രകാരം ചുവരില്‍ ക്യാമ്പസ് ഫ്രണ്ട് എന്നെഴുതിയിരുന്നു.

എന്നാല്‍ ജൂലായ് ഒന്നാം തീയതി രാത്രി ഒമ്പത് മണിയോടെ ക്യാമ്പസ് ഫ്രണ്ടിന്റെ ചുവരെഴുത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മായ്ച്ചു. ഇത് ചോദ്യം ചെയ്തതോടെ സംഘര്‍ഷമായി. ഇതിനിടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായിരുന്ന 16 എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ മുഹമ്മദ് വിവരം അറിയിക്കുകയും അവരെ കോളേജിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു.

തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഇതിനിടെയാണ് അഭിമന്യുവിന് കുത്തേറ്റത്. അഭിമന്യുവിന് കുത്തേറ്റതോടെ കൊലയാളി സംഘത്തിലെ 13 പേരും അവിടെ നിന്നും രക്ഷപ്പെട്ടു. മൂന്ന് പേരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.

കൊലപാതകത്തിന് ശേഷം മുഹമ്മദ് കണ്ണൂരിലേക്ക് പോയി. പിന്നീട് അവിടെ നിന്ന് കേരള കര്‍ണാടക അതിര്‍ത്തിയിലുള്ള ഒരു ഒളിത്താവളത്തിലേക്ക് മാറി. അവിടെ നിന്ന് ഗോവയിലേക്ക് പോയി. ഗോവയില്‍ നിന്ന് അതിര്‍ത്തിയിലെ പഴയ ഒളിത്താവളത്തിലെത്തിയപ്പോഴാണ് പൊലീസിന്റെ പിടിയിലായത്.

അഭിമന്യുവിനെ കുത്തിയത് ആരാണെന്നടക്കമുള്ള നിര്‍ണായക വിവരങ്ങള്‍ മുഹമ്മദ് അന്വേഷണസംഘത്തോട് വെളിപ്പെടുത്തി എന്നാണ് സൂചന. പ്രതികളെ സഹായിച്ചവരടക്കം നാല് പേര്‍ നിലവില്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ഒന്നിച്ചിരുത്തിയുള്ള ചോദ്യം ചെയ്യല്ലില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നേക്കും.

എസ്എഫ്‌ഐക്കാരെ കായികമായി നേരിടണമെന്ന് മുഹമ്മദിന് നിര്‍ദേശം നല്‍കിയതാര് എന്നതിലേക്കും ഇനി പൊലീസ് അന്വേഷണം വ്യാപിക്കും. വിദ്യാര്‍ത്ഥിയായ മുഹമ്മദിന് ഇത്രയും ദിവസം ഒളിവില്‍ കഴിയാന്‍ എസ്ഡിപിഐ നേതൃത്വത്തില്‍ നിന്നും കാര്യമായ സഹായം ലഭിച്ചിരിക്കാമെന്ന നിഗമനത്തിലാണ് പൊലീസ്.

എസ്ഡിപിഐ സംസ്ഥാന നേതാക്കളെ തിങ്കളാഴ്ച്ച കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയുണ്ടായ മുഹമ്മദിന്റെ അറസ്റ്റോടെ പുതിയ അഭ്യൂഹങ്ങളും സജീവമായിട്ടുണ്ട്. കൊലപാതക സംഘത്തില്‍ 15 പേരുണ്ടായിരുന്നതായാണ് പൊലീസ് നിഗമനം.

കഴിഞ്ഞദിവസം അറസ്റ്റിലായ കാമ്പസ് ഫ്രണ്ട് എറണാകുളം ജില്ല കമ്മിറ്റി അംഗമായ ആദിലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് മുഹമ്മദിനെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭ്യമായത്. ആദില്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തയാളാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. എസ്.എഫ്.ഐക്കാര്‍ അടിച്ചാല്‍ തിരിച്ചടിക്കാന്‍ തീരുമാനമുണ്ടായിരുന്നതായും അതിനായി ആയുധങ്ങള്‍ കരുതിയിരുന്നുവെന്നും ആദില്‍ മൊഴി നല്‍കിയിരുന്നു.