ശരീരം തളര്‍ന്ന ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹത്തിനരികില്‍ നിസ്സഹായനായി കഴിച്ചുകൂട്ടിയത് അഞ്ചു ദിവസത്തോളം; വെള്ളം പോലും ലഭിക്കാതെ പട്ടിണിയിലായ ഭര്‍ത്താവും ഒടുവില്‍ മരണത്തിനു കീഴടങ്ങി

single-img
17 July 2018

കര്‍ണാടകയിലെ കാര്‍വാരിലാണ് ഈ ദാരുണ സംഭവം. കാര്‍വാര്‍ ടൗണ്‍ കെഎച്ച്ബി കോളനിയിലെ അനന്ത് കോല്‍ക്കര്‍(60), ഭാര്യ ഗിരിജ(55) എന്നിവരാണു മരിച്ചത്. അനന്ത് കോല്‍ക്കറിനു 2016ല്‍ ശുചിമുറിയില്‍ വീണു രണ്ടു കാലുകള്‍ക്കും സാരമായി പരുക്കേറ്റിരുന്നു.

അതിനു ശേഷം നടക്കാനാവാതെ തളര്‍ന്നുകിടപ്പാണ്. അതിനിടെ പക്ഷാഘാതവും ബാധിച്ചതോടെ എഴുന്നേറ്റിരിക്കാനോ സംസാരിക്കാനോ പോലും സാധിക്കാതെയായി. ഇതോടെ ഭാര്യ ഗിരിജ സമീപത്തെ വീടുകളില്‍ അടുക്കളപ്പണിക്കു പോയും മറ്റും ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഇവര്‍ ജീവിച്ചതും മരുന്നു വാങ്ങിയതുമെല്ലാം. ഇവര്‍ക്ക് മക്കളില്ല.

കഴിഞ്ഞയാഴ്ചയാണ് ഭാര്യ ഗിരിജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. എന്നാല്‍ ശരീരം തളര്‍ന്ന ഭര്‍ത്താവിന് ഇത് പുറംലോകത്തെ അറിയിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ കോല്‍ക്കറിന് വെള്ളം പോലും കിട്ടാതെ ഭാര്യയുടെ മൃതദേഹവും നോക്കി നിസ്സഹായനായി കിടക്കാനെ കഴിഞ്ഞുള്ളൂ.

ദിവസങ്ങളായി ഇവരെക്കുറിച്ചു വിവരമൊന്നും ഇല്ലാത്തതിനെ തുടര്‍ന്നു ഗിരിജയുടെ സഹോദരന്‍ സുബ്രഹ്മണ്യ അന്വേഷിച്ചെത്തിയപ്പോള്‍ വീട് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്നു മേല്‍ക്കൂരയുടെ ആസ്‌ബെസ്റ്റോസ് ഷീറ്റിന് ഇടയിലൂടെ നോക്കിയപ്പോള്‍ അനന്ത് കട്ടിലിലും ഗിരിജ സമീപത്തു കസേരയിലും ചാരി ഇരിക്കുന്ന നിലയില്‍ കണ്ടു.

വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സംശയം തോന്നിയ സുബ്രഹ്മണ്യ ഉടന്‍ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. പൊലീസ് എത്തി വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോഴാണു ഗിരിജ മരിച്ചതായി വ്യക്തമായത്. മരണ കാരണം ഹൃദയാഘാതമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഭക്ഷണവും വെള്ളവും മരുന്നും ലഭിക്കാതെ അനന്തും അതീവ ഗുരുതരാവസ്ഥയിലായിരുന്നു. പൊലീസും നാട്ടുകാരും ചേര്‍ന്ന് കാര്‍വാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു.