ജസ്‌നയുടെ തിരോധാനം: അന്വേഷണം പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയിലെ ആറ് യുവാക്കളിലേക്കെന്ന് സൂചന

single-img
16 July 2018

ജസ്‌നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം ആറ് യുവാക്കളെ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നതായി സൂചന. ജസ്‌നയുടെ ഫോണ്‍കോളുകളില്‍ നിന്നാണ് മുണ്ടക്കയത്തെ ആറംഗസംഘത്തിലേക്കും അന്വേഷണം നീളുന്നത്. മുണ്ടക്കയം, ചോറ്റി, കോരുത്തോട്, കരിനിലം എന്നിവിടങ്ങളിലുള്ളവരാണ് ഈ ആറംഗസംഘത്തിലെ യുവാക്കള്‍.

ഇവരില്‍ ചിലര്‍ക്ക് പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ജസ്‌നയെ കാണാതായ ദിവസവും തൊട്ടടുത്തുള്ള ദിവസങ്ങളിലും ഈ ആറ് യുവാക്കളും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണങ്ങളാണ് ഇവരെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നത്.

അതേസമയം, ഇടുക്കിയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയ അജ്ഞാത മൃതദേഹത്തെപ്പറ്റിയും അന്വേഷണ സംഘത്തിന് സംശയങ്ങളുണ്ട്. എന്നാല്‍ ഇക്കാര്യത്തിലെ അന്വേഷണം പൂര്‍ത്തിയാകാതെ ഈ വിവരങ്ങള്‍ സ്ഥിരീകരിക്കാനാവില്ലെന്നാണ് പൊലീസ് ഭാഷ്യം.

ഇടുക്കി വെള്ളത്തൂവലില്‍ കഴിഞ്ഞ ദിവസം പാതികത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമങ്ങളിലാണ് പൊലീസ്. ഇതിനായി ഡി.എന്‍.എ പരിശോധന നടത്താന്‍ രക്തസാമ്പിളുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. എന്നാല്‍ നാട്ടില്‍ പ്രചരിക്കുന്ന കഥകളെ അടിസ്ഥാനമാക്കി ഊഹാപോഹങ്ങള്‍ക്കില്ലെന്ന് അന്വേഷണ സംഘാംഗം തിരുവല്ല ഡി.വൈ.എസ്.പി ആര്‍.ചന്ദ്രശേഖരന്‍ പിള്ള വ്യക്തമാക്കി.

കഴിഞ്ഞ മാര്‍ച്ച് 22നാണ് ജസ്‌നയെ കാണാതാകുന്നത്. മാസങ്ങളായി പൊലീസ് അന്വേഷണം തുടരുന്നുണ്ടെങ്കിലും ഇതുവരെ ജസ്‌നയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാണാതാവുന്നതിന് തലേദിവസം ജസ്‌ന ആണ്‍സുഹൃത്തിനെ ഏഴ് തവണ വിളിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്ന തരത്തില്‍ പലരും ജസ്‌നയ്ക്ക് താക്കീത് നല്‍കിയിരുന്നതായുള്ള വിവരവും ലഭിച്ചതായാണ് പോലീസ് ഭാഷ്യം. അതുകൊണ്ടു തന്നെ ജസ്‌നയുടെ ഫോണില്‍ നിന്ന് ആണ്‍സുഹൃത്തിന് പോയ കോളുകളെ പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.