കാറപകടത്തില്‍ പെട്ട് യുവതി മലയിടുക്കില്‍ കുടുങ്ങി കിടന്നത് ഏഴ് ദിവസം; ജീവന്‍ നിലനിര്‍ത്തിയത് റേഡിയേറ്ററിലെ വെള്ളം കുടിച്ച്

single-img
16 July 2018

കാറപകടത്തില്‍ പെട്ട് മലയിടുക്കില്‍ കുടുങ്ങിപ്പോയ യുവതിയെ ഏഴു ദിവസത്തിനു ശേഷം രക്ഷപ്പെടുത്തി. കാറിന്റെ റേഡിയേറ്ററിലെ വെള്ളം കുടിച്ചാണ് ഏഴ് ദിവസം യുവതി ജീവന്‍ നിലനിര്‍ത്തിയത്. ഒരാഴ്ച്ച മുമ്പാണ് ഏഞ്ചല ഫെര്‍ണാണ്ടസ് എന്ന ഇരുപത്തിമൂന്നുകാരിയെ കാണാതായത്.

പോര്‍ട്ട്‌ലാന്റിലെ വീട്ടില്‍ നിന്ന് ലോസ് ആഞ്ചലോസിലുള്ള സഹോദരിയെക്കാണാന്‍ പോയതായിരുന്നു ഏഞ്ചല. ഹൈവേയിലെ ഒരു പെട്രോള്‍ പമ്പിന്റെ സിസിടിവിയിലാണ് ഏഞ്ചലയും കാറും അവസാനമായി പതിഞ്ഞത്. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

വഴിയില്‍ കുറുകെ ചാടിയ ഏതോ മൃഗത്തെ രക്ഷിക്കാന്‍ വേണ്ടി കാര്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ഏഞ്ചല പറഞ്ഞു. കാര്‍ മലയിടുക്കിലേക്ക് വീണുപോവുകയായിരുന്നു. റേഡിയേറ്ററിലെ വെള്ളം കുടിച്ചാണ് താന്‍ ദിവസവും കഴിഞ്ഞതെന്നും ഏഞ്ചല പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുമ്പോള്‍ അര്‍ദ്ധബോധാവസ്ഥയിലായിരുന്നു ഏഞ്ചല.

അപകടത്തില്‍ തോളിന് പരിക്കേറ്റിട്ടുണ്ട്. മലയിടുക്കില്‍ നിന്ന് കാര്‍ കടലിലേക്ക് വീണുപോവാത്തത് അത്ഭുതമാണെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.