ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി ലഭിച്ചില്ലെന്ന കര്‍ദിനാളിന്റെ വാദം പൊളിയുന്നു; കത്തിന്റെ പകര്‍പ്പ് പുറത്ത്

single-img
15 July 2018

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതികള്‍ ലഭിച്ചിട്ടില്ലെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാദം പൊളിയുന്നു. താന്‍ ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളോട് ബിഷപ്പ് മോശമായി പെരുമാറുന്നുവെന്ന് വ്യക്തമാക്കി കന്യാസ്ത്രീ 2017 ജൂലൈ 11ന് കര്‍ദിനാളിനയച്ച കത്താണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നേരിട്ടും ഫോണിലൂടെയും അപമാനിക്കുന്നു. ബിഷപ്പിന്റെ ദുരുദ്ദേശത്തോടെയുള്ള സമീപനം സഹിക്കാവുന്നതിനും അപ്പുറമാണ്. സഭ വിട്ടുപോകുന്നതിനെപ്പറ്റി ആലോചിച്ചു. ബിഷപ്പിന്റെ ചെയ്തികള്‍ പരാതിയില്‍ വിശദമായി എഴുതി നല്‍കാന്‍ കഴിയാത്ത അത്രയും മോശമാണ്.

കന്യാസ്ത്രീകള്‍ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കര്‍ദിനാള്‍ ഇടപെടണം. കര്‍ദിനാളിനെ നേരിട്ട് കണ്ട് പരാതി പറയാന്‍ ആഗ്രഹിക്കുന്നു. പാലാ ബിഷപ്പിനോട് പരാതി പറഞ്ഞപ്പോള്‍ കര്‍ദിനാളിനെ സമീപിക്കാന്‍ നിര്‍ദേശിച്ചതായും കത്തില്‍ സൂചിപ്പിക്കുന്നു.

എന്നാല്‍, തനിക്ക് രേഖാമൂലം പരാതി ലഭിച്ചില്ലെന്നായിരുന്നു കര്‍ദിനാളിന്റെ വാദം. പരാതി രേഖാമൂലം ലഭിച്ചിട്ടും എന്തുകൊണ്ട് ബിഷപപ്പിനെതിരെ അന്വേഷണം നടത്തുവാനോ നടപടി സ്വീകരിക്കുവാനോ തയ്യാറായില്ല എന്ന ചോദ്യത്തിന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മറുപടി പറയേണ്ടിവരും.