ക്രൊയേഷ്യയെ 4-2 ന് തോല്‍പ്പിച്ച് ഫ്രാന്‍സ് ലോകകപ്പ് ചാമ്പ്യന്‍മാര്‍; ഫ്രാന്‍സിന്റെ രണ്ടാം ലോകകിരീടം

single-img
15 July 2018

നിലയ്‌ക്കാതെ പെയ്‌ത ഗോൾ മഴയ്‌ക്ക് ഒടുവിൽ ലോകകീരിടത്തിൽ മുത്തമിട്ട് ഫ്രാൻസ്. കലാശപ്പോരാട്ടത്തിൽ ക്രൊയേഷ്യയെ രണ്ടിനെതിരെ നാല് ഗോളിന് തകർത്താണ് ഫ്രാൻസ് ഇരുപത് വർഷത്തിന് ശേഷം തങ്ങളുടെ രണ്ടാം സുവർണകിരീടത്തിൽ മുത്തമിട്ടത്.

1998ൽ സ്വന്തം നാട്ടിൽ കപ്പുയർത്തിയശേഷം ഫ്രാൻസിന്റെ ആദ്യ ലോകകപ്പ് വിജയമാണിത്. അതേസമയം, കന്നി കിരീടം തേടിയെത്തിയ ക്രൊയേഷ്യയ്ക്ക്, ഫുട്ബോൾ ലോകത്തിന്റെ ഹൃദയം കവർന്ന പ്രകടനത്തിനൊടുവിൽ രണ്ടാം സ്ഥാനവുമായി മടക്കം.

1958 ലോകകപ്പിനുശേഷം മുഴുവൻ സമയത്ത് ഏറ്റവും കൂടുതൽ ഗോളുകൾ പിറന്ന ഫൈനൽ കൂടിയായി ഇത്. 1974നു ശേഷം ലോകകപ്പ് ഫൈനലിന്റെ ആദ്യപകുതിയിൽ മൂന്നു ഗോൾ പിറക്കുന്നത് ആദ്യം. 1998നുശേഷം ലോകകപ്പ് ഫൈനലിലാകെ മൂന്നു ഗോളുകൾ പിറക്കുന്നതും ആദ്യം.

ആദ്യ പകുതിയുടെ 19ാം മിനുട്ടില്‍ അന്റോണിയോ ഗ്രീസ്മാനാണ് മാന്‍സൂക്കിച്ചിന്റെ സെല്‍ഫ് ഗോളിലൂടെ ഫ്രാന്‍സിനെ മുന്നിലെത്തിച്ചത്. ബോക്‌സിന് പുറത്ത് നിന്നും ഉയര്‍ന്ന് വന്ന ഫ്രീകിക്ക് ബോള്‍ മരിയോ മാന്‍സൂക്കിച്ചിന്റെ തലയില്‍ ഉരുമ്മി ക്രൊയേഷ്യന്‍ ഗോളി സുബാസിച്ചിനെ കീഴടക്കുകയായിരുന്നു. എന്നാല്‍ ഈ ഗോളിന്റെ കടം എട്ട് മിനുട്ടിനുള്ളില്‍ തന്നെ ക്രൊയേഷ്യ വീട്ടി. 28ാം മിനുട്ടില്‍ ഇവാന്‍ പെരിസിച്ചിലൂടെ ക്രൊയേഷ്യ സമനില ഗോള്‍ നേടി. ഫ്രീ കിക്കില്‍ നിന്നും ബോക്‌സിലേക്ക് മാറി വന്ന പന്ത് കിടിലന്‍ ഷോട്ടിലൂടെ പെരിസിച്ച് വലയിലെത്തിക്കുകയായിരുന്നു.

38ാം മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍ കിക്ക് ക്ലിയര്‍ ചെയ്യാനുള്ള പെരിസിച്ചിന്റെ ശ്രമം കയ്യില്‍ തട്ടിയതോടെ വാറിന്റെ സഹായത്തോടെ റഫറി ഫ്രാന്‍സിന് അനുകൂല പെനാല്‍റ്റി വിധിക്കുകയായിരുന്നു. പെനാല്‍റ്റി ഗോളാക്കി അന്റോണിയോ ഗ്രീസ്മാന്‍ ഫ്രാന്‍സിന് വീണ്ടും സമ്മാനിച്ചു.

രണ്ടാം പകുതിക്ക് ശേഷം മധ്യനിരയില്‍ കൂടുതല്‍ മികവ് പുലര്‍ത്തിയ ഫ്രാന്‍സ് കളിയുടെ കടിഞ്ഞാല്‍ ക്രൊയേഷ്യയില്‍ നിന്നും തട്ടിയെടുത്തു. ക്രൊയേഷ്യന്‍ ഗോള്‍ മുഖത്ത് നിന്നും ഗ്രീസ്മാന്‍ നല്‍കിയ പാസ് ആദ്യ ഷോട്ടെടുത്തപ്പോള്‍ ക്രൊയേഷ്യന്‍ പ്രതിരോധത്തെ തട്ടി മടങ്ങിയെങ്കിലും രണ്ടാം ഷോട്ടില്‍ പോള്‍ പോഗ്ബയ്ക്ക് പിഴച്ചില്ല. മത്സരത്തിന്റെ 59ാം മിനുട്ടിലായിരുന്നു ഈ ഗോള്‍. സ്‌കോര്‍ 3-1.

ഈ ഗോളിന്റെ ഷോക്കില്‍ നിന്നും ഉണരുന്നതിന് മുമ്പ് തന്നെ ക്രൊയേഷ്യയ്ക്ക് അടുത്ത പണിയും കിട്ടി. ഇത്തവണ കെയിലന്‍ എംബാപ്പെയുടെ വകയായിരുന്നു. ഇടത് വിങ്ങിലൂടെ മുന്നേറി വന്ന ഹെര്‍ണാണ്ടസിന്റെ പാസില്‍ നിന്നും എംബാപ്പെ ഈ ലോകകപ്പില്‍ തന്റെ നാലാം ഗോള്‍ നേടി. 25 വാര അകലെ നിന്നുമുള്ള ഷോട്ടിന് മുന്നില്‍ ക്രൊയേഷ്യന്‍ ഗോളി സുബാസിച്ച് നിസഹായനായിരുന്നു.

4-1ന്റെ ലീഡ് വഴങ്ങിയതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട ക്രൊയേഷ്യയ്ക്ക് ഫ്രഞ്ച് ക്യാപ്റ്റനും ഗോളിയുമായ ഹ്യൂഗോ ലോറിസ് ഒരു ഗോള്‍ ദാനം ചെയ്തു. മൈനസ് ബോള്‍ സ്വീകരിച്ച് മാന്‍സൂക്കിച്ചിനെ വെട്ടിക്കാനുള്ള ശ്രമം ഗോളില്‍ കലാശിച്ചതോടെ സ്‌കോര്‍ 4-2ലായി. നേരിയ ആത്മവിശ്വാസം ലഭിച്ച ക്രൊയേഷ്യ വീണ്ടും ആഞ്ഞടിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധത്തെ പിളര്‍ക്കാനായില്ല.