മ്യൂസിയത്തിലെ പുരാവസ്തു മോഷ്ടിച്ച കോടീശ്വരന്‍ സിസിടിവിയില്‍ കുടുങ്ങി

single-img
15 July 2018

ഡല്‍ഹിയിലെ ദേശീയ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ശിലായുഗത്തിലെ കൈമഴുവാണ് കാണാതായത്. പലയിടത്തും അന്വേഷിച്ചിട്ടും കാണാതായപ്പോള്‍ മ്യൂസിയം അധികൃതര്‍ പൊലീസിന്റെ സഹായം തേടി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഞെട്ടി, 53കാരനായ ഉദയ് രെത്ര എന്ന അറിയപ്പെടുന്ന കോടീശ്വരന്‍ കൈമഴുവുമായി സ്ഥലം കാലിയാക്കുന്നതാണ് ദൃശ്യങ്ങളില്‍ കണ്ടത്.

ഗുര്‍ഗാവിലെ ഇയാളുടെ വീട്ടിലെത്തിയപ്പോള്‍ കൈമഴു നല്‍കാന്‍ ഇയാള്‍ തയ്യാറായില്ല. വീട്ടിലുണ്ടായിരുന്ന പത്തോളം വളര്‍ത്തുനായകള്‍ പൊലീസിനെ വിരട്ടിയോടിക്കാന്‍ നോക്കി. ഒടുവില്‍ ഉദയ് രെത്ര പൊലീസിനെ വെട്ടിച്ച് മോഷണ വസ്തുവുമായി ബാല്‍ക്കണി വഴി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസിന്റെ പിടിയിലായി.

സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ശിലായുഗത്തിലെ ഈ കൈഴു മനുഷ്യന്റെ ആദ്യത്തെ കണ്ടുപിടുത്തങ്ങളില്‍ ഒന്നാണെന്ന് കരുതപ്പെടുന്നു.