രാമക്ഷേത്രം നിര്‍മിക്കുമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ലെന്ന് ബിജെപി

single-img
14 July 2018

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞതായുള്ള വാര്‍ത്തകളെ നിഷേധിച്ച് ബിജെപി. ഇത്തരമൊരു വിഷയം പാര്‍ട്ടിയുടെ അജണ്ടയില്‍ പോലും ഇല്ലെന്ന് ബിജെപിയുടെ ഔദ്യോഗിക ട്വിറ്ററില്‍ വ്യക്തമാക്കി.

രാമക്ഷത്രം നിര്‍മിക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ കോടതി പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ ഒന്നും പറയുന്നില്ലെന്നുമായിരുന്നു അമിത് ഷാ പറഞ്ഞതെന്നും പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് രാമക്ഷേത്രവുമായി ബന്ധപ്പെട്ട കോടതി സംബന്ധമായ കാര്യങ്ങളില്‍ തീരുമാനമാവുകയും മറ്റ് നിരവധി സാഹചര്യങ്ങള്‍ അനുകൂലമാവുകയും ചെയ്താല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനേക്കുറിച്ച് ആലോചിക്കാമെന്നായിരുന്നു ഷാ പറഞ്ഞത്. ഇതിനെയാണ് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതെന്നും ബിജെപി ചൂണ്ടിക്കാട്ടി.

വെള്ളിയാഴ്ച ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് അമിത് ഷാ അയോധ്യയിലെ രാമക്ഷേത്രം സംബന്ധിച്ച പ്രസ്താവന നടത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നത്. നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍, രാമക്ഷേത്രനിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ തിരഞ്ഞെടുപ്പിനു മുമ്പ് സ്വീകരിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞതായി യോഗത്തില്‍ പങ്കെടുത്ത ദേശീയ എക്‌സിക്യൂട്ടീവ് അംഗം പെരാല ശേഖര്‍ജി മാധ്യമങ്ങളോടു പറഞ്ഞിരുന്നു.