രാത്രി കാമുകിയെ കാണാന്‍ വീട്ടിലെത്തി; ‘കള്ള’ക്കാമുകനെ പാതിരാത്രി പിടിച്ചുകെട്ടിച്ചു

single-img
14 July 2018

കാമുകിയെ കാണാനായി രാത്രിയില്‍ അവരുടെ വീട്ടിനകത്ത് കയറിയ സൈനികനെ മോഷ്ടാവെന്ന് സംശയിച്ച് വീട്ടുകാര്‍ പിടികൂടി. ഒടുവില്‍ ഗ്രാമവാസികളുടെ ഇടപെടലില്‍ കമിതാക്കള്‍ക്ക് മംഗല്ല്യസൗഭാഗ്യം. ബിഹാറിലെ റോഹ്താസ് ജില്ലയിലാണ് സംഭവം.

മഹാരാജ് ഗഞ്ച് സ്വദേശിയായ തേജു എന്ന വിശാല്‍ സിങ് ബന്ധുവിന്റെ മകളായ ലക്ഷ്മിന കുമാരിയുമായി അഞ്ചു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. സൈന്യത്തില്‍ ക്ലാര്‍ക്കായ വിശാല്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് അവധിക്ക് നാട്ടിലെത്തി.

കാമുകിയെ കാണണമെന്ന ആഗ്രഹം തോന്നിയ വിശാല്‍ ബുധനാഴ്ച രാത്രിയില്‍ വീട്ടിലെ മറ്റംഗങ്ങള്‍ ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ഓടിളക്കി കാമുകിയുടെ മുറിയില്‍ കടക്കുകയായിരുന്നു. എന്നാല്‍ പെട്ടെന്ന് വീട്ടുകാര്‍ ഉറക്കമുണരുകയും കള്ളന്‍ വന്നതായി ഉറക്കെ വിളിച്ചു പറയുകയും ചെയ്തു.

ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ അക്രമാസക്തമായതോടെ കാമുകീ കാമുകന്‍മാര്‍ക്ക് കാര്യങ്ങള്‍ തുറന്നു പറയുകയല്ലാതെ വഴിയില്ലെന്നായി. വിശാലിനെ അകത്തിട്ട് പൂട്ടിയ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. അതിനിടെ വിശാലിന്റെ മുത്തച്ഛനും മൂന്‍ സര്‍പാഞ്ചുമായ പഞ്ചു യാദവ് സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചു.

ഇരുവര്‍ക്കും പ്രായപൂര്‍ത്തിയായതിനാലും ഇരു കുടുംബവും യാദവ വിഭാഗത്തിലായതിനാലും വിശാലിന്റേയും ലക്ഷ്മിയുടേയും കുടുംബങ്ങള്‍ വിവാഹത്തിന് സമ്മതം മൂളിയതോടെ ഇരുവരുടേയും വിവാഹം സഫലമാവുകയായിരുന്നു.