ഒടുവില്‍ പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രിയ്ക്ക് അനുമതി കിട്ടി

single-img
13 July 2018

മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാന്‍ അനുമതി ലഭിച്ചു. ഈ മാസം 19ന് സര്‍വകക്ഷി സംഘത്തിനൊപ്പം മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ കാണാനാണ് അനുമതി നല്‍കിയിരിക്കുന്നത്. മുന്‍പ് നാലു തവണ മുഖ്യമന്ത്രിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചത് വിവാദമായിരുന്നു.

റേഷന്‍ വിതരണത്തിലെ പ്രശ്‌നങ്ങളടക്കമുള്ള കാര്യങ്ങള്‍ 19ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘം പ്രധാനമന്ത്രി മുന്‍പാകെ അവതരിപ്പിക്കും. പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറി വിഷയവും കൂടിക്കാഴ്ച്ചയില്‍ വിഷയമാക്കും.

മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനുമൊപ്പം ബിജെപിയടക്കമുള്ള പാര്‍ട്ടികളുടെ പ്രതിനിധികളും സര്‍വകക്ഷി സംഘത്തില്‍ ഉണ്ടായേക്കും. നേരത്തെ നാല് തവണ പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രിയ്ക്ക് അനുമതി നിഷേധിച്ചതിനെ ചൊല്ലി സംസ്ഥാനത്തെ യുഡിഎഫ് എല്‍ഡിഎഫ് നേതാക്കള്‍ ബിജെപിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ ആഴ്ച്ച മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത കേരളത്തിലെ എംപിമാരുടെ യോഗത്തില്‍ സര്‍വകക്ഷി സംഘത്തെ കാണാന്‍ അനുമതി നിഷേധിച്ച പ്രധാനമന്ത്രിയുടെ നടപടിയ്‌ക്കെതിരെ പ്രമേയം പാസ്സാക്കുകയും ചെയ്തിരുന്നു.