‘നാലുവര്‍ഷത്തിനിടെ 355 കോടിരൂപ ചിലവഴിച്ച് 52 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു; ഞങ്ങളുടെ പ്രധാനമന്ത്രിയെയും ഗിന്നസ് ബുക്കില്‍ ചേര്‍ക്കണം’: ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് കോണ്‍ഗ്രസ് കത്തയച്ചു

single-img
12 July 2018

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗിന്നസ് ബുക്കില്‍ ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് കോണ്‍ഗ്രസിന്റെ കത്ത്. ഗോവയിലെ കോണ്‍ഗ്രസ് ആണ് കത്ത് എഴുതിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിദേശയാത്രകള്‍ നടത്തിയെന്ന റെക്കോഡിന് മോദി അര്‍ഹനാണെന്നും തങ്ങളുടെ അപേക്ഷ പരിഗണിക്കണമെന്നുമാണ് പാര്‍ട്ടിയുടെ ആവശ്യം.

ഗോവന്‍ കോണ്‍ഗ്രസ് ഘടകം ഔദ്യോഗികമായി തന്നെയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് കത്തയച്ചിരിക്കുന്നത്. കത്ത് ഗോവാ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. നാലുവര്‍ഷം കൊണ്ട് 52 രാജ്യങ്ങളില്‍ മോദി സന്ദര്‍ശനം നടത്തിയെന്നും ഇതിനായി 355 കോടിരൂപ ചിലവഴിച്ചെന്നും കത്തില്‍ പറയുന്നു.

‘ലോക റെക്കോര്‍ഡ് സ്ഥാപിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരു നിര്‍ദേശിക്കുന്നതില്‍ ഞങ്ങള്‍ക്ക് അത്യധികം സന്തോഷമുണ്ട്. അദ്ദേഹം ഇന്ത്യയുടെ സമ്പത്ത് ശരിയായി വിനിയോഗിച്ചുകൊണ്ട് നാലുവര്‍ഷത്തിനുള്ളില്‍ 41 യാത്രകള്‍ 52 രാജ്യങ്ങളിലേക്ക് നടത്തി. അദ്ദേഹം ഇതുവരേക്കും 355,30,38,465 രൂപ ചിലവഴിച്ചു.

ഇന്ത്യയുടെ ഭാവിതലമുറയ്ക്ക് അദ്ദേഹം ഒരു മാതൃകയാണ്. കാരണം ലോകത്തെ മറ്റൊരു പ്രധാനമന്ത്രിയും അവരുടെ കാലാവധിക്കുള്ളില്‍ ഇത്രയധികം വിദേശസഞ്ചാരം നടത്തിയിട്ടുണ്ടാവില്ല’ കത്തില്‍ പറയുന്നു. രൂപയുടെ മൂല്യം ഒരു ഡോളറിന് 69.03 ആയതിനെ കുറിച്ചും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

മോദി ഭരണകാലത്തെ ഇന്ത്യയുടെ അവസ്ഥ ലോകത്തെ അറിയിക്കുകയാണ് ഞങ്ങള്‍. ഭരണകാലയളവിനുള്ളില്‍ രാജ്യത്തിനകത്ത് ചെലവഴിച്ചതിലും കുടുതല്‍ ദിവസം പുറത്ത് ചെലവഴിച്ച മറ്റൊരു പ്രധാനമന്ത്രിയുണ്ടാകുമോ എന്നും ചോദിക്കുന്നു അമോന്‍കര്‍.