കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ പീഡിപ്പിച്ച കേസ്: ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വൈദികന്‍ കീഴടങ്ങി

single-img
12 July 2018

കൊല്ലം: കുമ്പസാര രഹസ്യം മറയാക്കി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ് വൈദികന്‍ കീഴടങ്ങി. കേസില്‍ രണ്ടാം പ്രതിയായ ഫാ. ജോബ് മാത്യുവാണ് കീഴടങ്ങിയത്. കൊല്ലത്തെ ഡി.വൈ.എസ്.പി ഓഫീസിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്.

പ്രതികളായ മൂന്നു വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. വൈദികര്‍ക്കെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന നിരീക്ഷണത്തോടെയാണ് ഇന്നലെ ഹൈക്കോടതി പ്രതികളുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്. ഈ സാഹചര്യത്തില്‍ പ്രതികള്‍ ഇന്നലെ തന്നെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ കീഴടങ്ങുമെന്ന സൂചന ഉണ്ടായിരുന്നു.

സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയില്ല. അറസ്റ്റ് ഒഴിവാക്കണമെന്ന് അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ടെന്നിരിക്കെ മറ്റ് പ്രതികളുടെ കീഴടങ്ങല്‍ വൈകില്ലെന്നാണ് പ്രതീക്ഷ.

ഇരയുടെ ഇടവക വികാരിയായിരുന്നു നിലവില്‍ കീഴടങ്ങിയ രണ്ടാം പ്രതി ജോബ് മാത്യു. ഒന്നാം പ്രതി എബ്രഹാം വര്‍ഗീസ് എന്ന സോണി വര്‍ഗ്ഗീസ് വീട്ടമ്മയെ പതിനാറാം വയസ് മുതല്‍ തന്നെ പീഡിപ്പിച്ചിരുന്നു. ഇക്കാര്യം ജോബ് മാത്യുവിന് മുമ്പാകെയാണ് കുമ്പസാരിച്ചത്.

കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ജോബ് മാത്യു വീട്ടമ്മയെ പീഡിപ്പിക്കുകയായിരുന്നു. ഇവരുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി മറ്റു വൈദികര്‍ക്ക് അയക്കുകയും ചെയ്തു. പിന്നീട് അവരും പീഡനം തുടര്‍ന്നുവെന്നാണ് വീട്ടമ്മയുടെ പരാതി.

ഇതിനോടകം തെളിവെടുപ്പ് ഏതാണ്ട് പൂര്‍ത്തിയായ കേസില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതി എബ്രഹാം വര്‍ഗീസ്, രണ്ടാം പ്രതി ജോബ് മാത്യു, മൂന്നാം പ്രതി ജെയ്‌സ് കെ ജോര്‍ജ് എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി നാലാം പ്രതി ജോമോന്‍ നാലാം പ്രതി ജോണ്‍സണ്‍ മാത്യുവിന്റെ ഹരജി പരിഗണിക്കുന്നത് നീട്ടിവെക്കുകയും ചെയ്തിരുന്നു.