സൂപ്പര്‍മാനാണെന്ന് പറയുന്നു; പക്ഷേ ഒന്നും ചെയ്യുന്നുമില്ല; ഡല്‍ഹി ഗവര്‍ണറെ വിമര്‍ശിച്ച് സുപ്രീംകോടതി

single-img
12 July 2018

ന്യൂഡല്‍ഹി: തലസ്ഥാനത്തെ മാലിന്യ പ്രശ്‌നത്തില്‍ പരിഹാരം കാണാത്ത ലഫ്റ്റ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബായ്ജാലിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. മാലിന്യ നിര്‍മ്മാര്‍ജനത്തിനായുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് വിമര്‍ശനം.

തനിക്കാണ് അധികാരമെന്നും താനാണ് സൂപ്പര്‍മാനെന്നും നിങ്ങള്‍ പറയുന്നു. എന്നാല്‍ ഒന്നും ചെയ്യുന്നില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഡല്‍ഹിയിലെ ഗാസിപൂര്‍, ഓഖ്‌ല, ഭലാസ്വ എന്നിവിടങ്ങളിലെ ശുചീകരണത്തിനു വേണ്ടി നടന്ന യോഗങ്ങളിലൊന്നും ലെഫ്. ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് ആരും പങ്കെടുത്തിരുന്നില്ലെന്ന് അമിക്കസ് ക്യൂറി കോളിന്‍ ഗോണ്‍സാല്‍വസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഇത് പരിശോധിച്ച ശേഷമാണ് കോടതിയുടെ വിമര്‍ശനം. മാലിന്യം നീക്കം ചെയ്യുന്ന വിഷയവുമായി ബന്ധപ്പെട്ട് എത്ര നിര്‍ദേശങ്ങള്‍ ലെഫ്. ഗവര്‍ണര്‍ പുറപ്പെടുവിച്ചു. ഈ ക്രമക്കേട് പരിഹരിക്കാന്‍ നിങ്ങള്‍ എത്ര സമയമെടുക്കും. കോടതി ആരാഞ്ഞു.

മാലിന്യം നീക്കം ചെയ്യല്‍ ഡല്‍ഹിയിലെ മുന്‍സിപ്പല്‍ കോര്‍പറേഷനുകളുടെ ചുമതലയാണെന്നും അവയ്ക്കു മേല്‍ തനിക്കാണ് അധികാരമെന്നും കോടതിയില്‍ ലെഫ്. ഗവര്‍ണര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ച ശേഷമാണ് ജസ്റ്റിസുമാരായ എം ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവരുടെ ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്. വിഷയത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കുറ്റപ്പെടുത്താന്‍ ലെഫ്.ഗവര്‍ണറിന് സാധിക്കില്ലെന്നും കോടതി പറഞ്ഞു.