24 മണിക്കൂറിനിടെ പതിനാലുകാരിയെ രണ്ട് തവണ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി: അഞ്ചുപേര്‍ അറസ്റ്റില്‍

single-img
11 July 2018

മധ്യപ്രദേശില്‍ കൂട്ടബലാത്സംഗത്തിനിരയായ പതിനാലുകാരി വീണ്ടും പീഡിപ്പിക്കപ്പെട്ടു. ചന്ദ്വാരയിലെ വീട്ടില്‍ നിന്ന് ജൂലൈ ആറിന് വൈകിട്ടാണ് പെണ്‍കുട്ടിയെ കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കള്‍ കുന്ദിപുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

തുടര്‍ന്ന് മഹ്‌വ ടോള ഭാഗത്ത് മാനസിക നില തെറ്റിയ നിലയില്‍ നടന്നുനീങ്ങിയ പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയതോടെയാണ് കൂട്ടബലാത്സംഗത്തിന്റെ വിവരം പോലീസ് അറിയുന്നത്. സംഭവത്തില്‍ അഞ്ചു പ്രതികളെ പൊലീസ് അറസ്റ്റു ചെയ്തു.

ഇതില്‍ മോഹിത് ഭരദ്വാജ്, രാഹുല്‍ ബോണ്ഡെ, ബുന്ധി ബലാവി, അങ്കിത് രഘുവംശി, അമിത് വിശ്വകര്‍മ്മ എന്നീ പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. വീട്ടിലേക്ക് പോവുന്ന വഴി മോഹിദ് ഭരദ്വാജ് എന്നയാള്‍ ബൈക്കില്‍ കയറ്റി കൊണ്ടുപോയെന്നും രാഹുല്‍ ബോണ്ഡെയുടെ വീട്ടിലെത്തിച്ച് ആദ്യം പീഡിപ്പിച്ചെന്നും പെണ്‍കുട്ടി പറഞ്ഞു.

ഇവിടെ നിന്നും രക്ഷപ്പെട്ട് പോവുമ്പോള്‍ അറസ്റ്റിലായ മറ്റ് മൂന്ന് പേര്‍ കൂടി ചേര്‍ന്ന് തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി നല്‍കിയ പരാതില്‍ പറയുന്നത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചാണ് അന്വേഷണം നടത്തിയത്.

പ്രതികള്‍ക്കെതിരേ ഐപിസി 376(കൂട്ടബലാത്സംഗം), 363(തട്ടിക്കൊണ്ട് പോവല്‍), പോക്‌സോ എന്നീ വകുപ്പുകളെല്ലാം ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.