മലപ്പുറത്തു നിന്നും ആതിരയെ കാണാതായിട്ട് 15 ദിവസം; എങ്ങുമെത്താതെ അന്വേഷണം

single-img
11 July 2018

ജെസ്‌നയുടെ തിരോധാനത്തെ തുടര്‍ന്നുള്ള അന്വേഷണം സങ്കീര്‍ണമായി വഴിമുട്ടി നില്‍ക്കുമ്പോഴാണ് സമാനമായൊരു വാര്‍ത്ത മലപ്പുറം കോട്ടക്കല്‍ പുതുപ്പറമ്പില്‍ നിന്നും പുറത്തു വരുന്നത്. പുതുപ്പറമ്പ് ചുടലപ്പാറ കുറുകപ്പറമ്പില്‍ നാരായണന്റെ മകള്‍ പതിനെട്ടു വയസ്സുകാരി ആതിരയെ കാണാതായിട്ട് ഇന്നേക്ക് 15 ദിവസം.

കഴിഞ്ഞ 27നാണ് കോട്ടയ്ക്കലിലെ കംപ്യൂട്ടര്‍ സെന്ററിലേക്കെന്നു പറഞ്ഞ് ആതിര വീട്ടില്‍നിന്നിറങ്ങിയതെന്ന് പിതാവ് കെ.പി. നാരായണന്‍ പറഞ്ഞു. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനാല്‍ വീട്ടുകാര്‍ കോട്ടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ പരാതിനല്‍കി.

സംഭവദിവസം ഉച്ചയ്ക്ക് 1.15ന് ഗുരുവായൂര്‍ കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡിലെ സി.സി.ടി.വി.യില്‍ ആതിര ഒറ്റയ്ക്ക് നടന്നുപോവുന്ന ദൃശ്യങ്ങളുണ്ട്. രാത്രി 7.30 മുതല്‍ 12 വരെ തൃശ്ശൂര്‍ റെയില്‍വേസ്റ്റേഷനിലെ വനിതകളുടെ വിശ്രമമുറയില്‍ കുട്ടിയെ കണ്ടവരുണ്ട്. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിട്ടുണ്ട്.

പ്ലസ് ടു കഴിഞ്ഞതിനുശേഷം കോട്ടയ്ക്കലിലെ ഐ.ടി.പി.സി.യില്‍ കംപ്യൂട്ടര്‍ കോഴ്‌സിന് പഠിക്കുകയായിരുന്നു ആതിര. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ ബിരുദത്തിന് പ്രവേശനം കിട്ടിയിട്ടുണ്ടെന്നും കംപ്യൂട്ടര്‍ സെന്ററില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങിവരാമെന്നും പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്.

ആതിരയുടെ കയ്യില്‍ മൊബൈല്‍ ഫോണില്ല. സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖകളുമടങ്ങിയ ബാഗുംകൊണ്ടുപോയിട്ടുണ്ട്. ആതിരയുടെ പുസ്തകങ്ങള്‍ക്കിടയില്‍നിന്ന് അറബിയിലുള്ള പേപ്പറുകള്‍ കിട്ടിയിട്ടുണ്ടെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. രണ്ടാഴ്ചയായിട്ടും മകളെ കണ്ടെത്താനാവാത്തതിനാല്‍ അന്വേഷണം പ്രത്യേക സംഘത്തെയേല്‍പ്പിക്കണമെന്ന് കെ.പി. നാരായണന്‍ പറഞ്ഞു.