മിസ്ഡ് കോളിലൂടെ ലക്ഷക്കണക്കിനു മലയാളികളുടെ ഫോണില്‍ നിന്നു പണം തട്ടിയത് ബൊളീവിയന്‍ കമ്പനികള്‍: തട്ടിപ്പിന്റെ വിഹിതം ടെലികോം കമ്പനിക്കും ലഭിക്കുന്നതായി കണ്ടെത്തല്‍

single-img
10 July 2018

തൃശ്ശൂര്‍: മിസ്ഡ് കോളിലൂടെ പണംതട്ടിയത് ബൊളീവിയന്‍ കമ്പനികള്‍ തന്നെയെന്ന് വ്യക്തമായി. മിസ്ഡ് കോള്‍ വരുന്ന മൊബൈല്‍ നമ്പറുകള്‍ ന്യുവാടെല്‍ ബൊളീവിയ എന്ന കമ്പനിയുടേതാണെന്നു തിരിച്ചറിഞ്ഞു. ഇതേത്തുടര്‍ന്ന് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ജി.എച്ച്. യതീഷ് ചന്ദ്ര കമ്പനി അധികൃതരുമായി ആശയവിനിമയം നടത്തി.

തങ്ങളുടെ കമ്പനിയില്‍ റജിസ്റ്റര്‍ ചെയ്ത ഒരു ഉപഭോക്താവിന്റെ നമ്പറില്‍ നിന്നാണ് മിസ്ഡ് കോളുകളെന്നു കമ്പനി സമ്മതിച്ചെങ്കിലും പേരോ വിലാസമോ കൈമാറാന്‍ തയാറായില്ല. പ്രത്യേക കോളിലൂടെ സര്‍വീസ് ദാതാവിനും കമ്പനിക്കും പണം ലഭിക്കുന്ന സംവിധാനമാണ് ഇതിലുള്ളത്.

+5 ല്‍ തുടങ്ങുന്ന ഒന്നിലധികം നമ്പറുകളില്‍ നിന്നാണ് കേരളത്തിലെ മൊബൈല്‍ നമ്പറുകളിലേക്ക് മിസ്ഡ് കോളുകള്‍ വന്നത്. ഈ നമ്പരിലേക്ക് തിരിച്ചു വിളിക്കുന്നവര്‍ക്ക് 16 രൂപയാണ് മിനിമം നഷ്ടമാകുന്നത്. ഒരു മിനിറ്റില്‍ ലഭിക്കുന്ന 16 രൂപയില്‍ പകുതി ടെലികോം കമ്പനിക്കു ലഭിക്കും.

ബാക്കി തട്ടിപ്പുകാരനും. അതുകൊണ്ടു തന്നെ തട്ടിപ്പുകാരന്റെ വിവരങ്ങള്‍ പുറത്തുവിടാന്‍ കമ്പനി തയാറല്ല. ഐഎസ്ഡി കോളുകള്‍ വിളിക്കാന്‍ സൗകര്യമുള്ള കണക്ഷനുകളിലേക്കാണ് തട്ടിപ്പു മിസ്ഡ് കോളുകള്‍ വരുന്നത്. അതേസമയം, കേരളത്തിലെ നമ്പറുകള്‍ എങ്ങനെ തട്ടിപ്പുകാര്‍ക്കു ലഭിക്കുന്നുവെന്നത് അജ്ഞാതമായി തുടരുന്നു.

ഓരോ ഉപഭോക്താവിനും പ്രതിദിനം അഞ്ചിലേറെ മിസ്ഡ് കോളുകള്‍ ലഭിക്കുന്നതായാണ് പൊലീസ് കണ്ടെത്തല്‍. ഈ നമ്പറുകള്‍ക്കു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ന്യൂവാടെല്‍ ബൊളീവിയ എന്ന കമ്പനിയിലേക്ക് അന്വേഷണമെത്തിയത്. റെക്കോഡ് ചെയ്ത സംഭാഷണമാണ് തിരിച്ചുവിളിക്കുന്നവര്‍ കേള്‍ക്കുന്നത്. ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ളതാണിത്.

എസ്എംഎസ് അയച്ചു മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ പ്രത്യേക നിരക്ക് ഈടാക്കുന്നതിനു സമാനമായാണ് തട്ടിപ്പും. +59160940305, +59160940365, +59160940101, +59160940410 തുടങ്ങിയ നമ്പറുകളില്‍ നിന്നാണ് കേരളത്തിലെ മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കളിലേക്കു മിസ്ഡ് കോളുകള്‍ പ്രവഹിക്കുന്നത്.