നീരവ് മോദിയും വിജയ് മല്യയും രാജ്യം വിട്ടപ്പോള്‍ കാണിക്കാത്ത വികാരവും പരവേശവും ഇപ്പോള്‍ എന്തിന്: സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ കിടപ്പാടം ജപ്തി ചെയ്യാനുള്ള എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ തീരുമാനത്തിനെതിരെ തോമസ് ഐസക്.
കൊച്ചി: സുഹൃത്തിന്റെ ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ പ്രീത ഷാജിയുടെ കിടപ്പാടം ജപ്തി ചെയ്യാനുള്ള എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ തീരുമാനത്തിനെതിരെ ധനമന്ത്രി തോമസ് ഐസക്.പ്രീത ഷാജിയുടെ കിടപ്പാടം ജപ്തി ചെയ്യരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും ഇപ്പോഴുള്ള നടപടികള്‍ നിര്‍ത്തിവെച്ച് സര്‍ക്കാര്‍ അടക്കമുള്ളവരുമായി ബാങ്ക് ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.
കോടതി നടപടിയെ ചോദ്യം ചെയ്യാന്‍ എനിക്ക് കഴിയില്ല. എങ്കിലും അവരെ അവിടെ താമസിക്കാന്‍ അനുവദിക്കണം. ഇറക്കിവിടാനുള്ള നടപടി ശരിയാണെന്ന് കുരുതുന്നില്ല.
പതിനായിരക്കണക്കിന് കോടി രൂപ തട്ടിയെടുത്ത് നീരവ് മോദിയും വിജയ് മല്യയും രാജ്യം വിട്ടപ്പോള്‍ കാണിക്കാത്ത വികാരവും പരവേശവും ഇപ്പോള്‍ മാത്രം എന്തിനാണ് കാണിക്കുന്നതെന്നും തോമസ് ഐസക് ചോദിച്ചു.
അതേസമയം, തങ്ങളുടെ സമരം ന്യായമാണെന്നും ജീവന്‍ കൊടുത്തും ജപ്തി തടയുമെന്നും പ്രീത ഷാജിക്ക് പിന്തുണ നല്‍കിക്കൊണ്ട് നാട്ടുകാരും രംഗത്തെത്തി.നാട്ടുകാർ ആത്മഹത്യാ ഭീഷണിയും ഉയർത്തുന്നുണ്ട്.സ്ഥലത്ത് വന്‍ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത്.
സുഹൃത്തിനായി രണ്ട് ലക്ഷം രൂപയുടെ ജാമ്യം നിന്നതല്ലാതെ ആരില്‍ നിന്നും താന്‍ വായ്‌പ എടുത്തിട്ടില്ലെന്ന് പ്രീത പറയുന്നു. ഭൂ മാഫിയക്കാരാണ് സംഘര്‍ഷത്തിന് പിന്നിലെന്നും വീട്ടമ്മ ആരോപിക്കുന്നു.
എടുക്കാത്ത വായ്പയുടെ പേരില്‍ കിടപ്പാടം നഷ്‌ടപ്പെടുന്നതിനെതിരെയായിരുന്നു 365 ദിവസമായി പ്രീത സമരം നടത്തി വന്നത്.
അതിനിടെയാണ് വീട് ജപ്‌തി ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.
കോടതി ഉത്തരവിന്റെ മറവില്‍ തങ്ങളോട് കാണിക്കുന്നത് നീതികേടാണ്. 19 ദിവസത്തിലധികം നിരാഹാരം കിടന്നിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ലെന്നും, ആത്മഹത്യയല്ലാതെ ഇനി മറ്റുമാര്‍ഗമില്ലെന്നും പ്രീത പറയുന്നു.