അവിടെ മഴപെയ്യല്ലേ എന്ന് പ്രാര്‍ത്ഥിച്ച് ലോകം: ഗുഹയിലകപ്പെട്ട കുട്ടികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടങ്ങി: നിര്‍ണായകം 11 മണിക്കൂര്‍

single-img
8 July 2018

തായ്‌ലന്‍ഡില്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ 12 കുട്ടികളെയും അവരുടെ പരിശീലകനെയും പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 18 ഡൈവര്‍മാരാണു രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നത്. അഞ്ചു തായ് മുങ്ങല്‍ വിദഗ്ധരും 13 രാജ്യാന്തര നീന്തല്‍ സംഘത്തിലെ അംഗങ്ങളും അടങ്ങുന്നതാണ് രക്ഷാപ്രവര്‍ത്തക സംഘം.

കഴിഞ്ഞ ജൂണ്‍ 23നാണ് അണ്ടര്‍ 16 ഫുട്‌ബോള്‍ ടീം അംഗങ്ങളായ 12 കുട്ടികളും അവരുടെ പരിശീലകനും പരിശീലനം കഴിഞ്ഞുള്ള യാത്രയ്ക്കിടെ കനത്തമഴയില്‍നിന്ന് രക്ഷപ്പെടാന്‍ ഗുഹയ്ക്കുള്ളില്‍ കയറിയത്. എന്നാല്‍ കനത്തമഴയെ തുടര്‍ന്ന് ചെളിയും മറ്റും അടിഞ്ഞ് ഗുഹാമുഖം അടയുകയും കുട്ടികളും പരിശീലകനും ഗുഹയ്ക്കുള്ളില്‍ കുടുങ്ങിപ്പോവുകയുമായിരുന്നു.

‘ഇന്ന് നിര്‍ണായക ദിവസമാണ്. ഏതു പ്രതിസന്ധിയും നേരിടാന്‍ ആണ്‍കുട്ടികള്‍ തയ്യാറാണ്’ രക്ഷാസംഘത്തലവന്‍ നാരോങ്‌സാക് ഒസോട്ടാനാകോണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രാദേശിക സമയം രാവിലെ പത്തുമണിയോടെ രക്ഷാപ്രവര്‍ത്തകര്‍ ഗുഹയില്‍ പ്രവേശിക്കും.

രാത്രി ഒമ്പതുമണിയോടെ ഗുഹയ്ക്കുള്ളില്‍നിന്ന് ആദ്യത്തെ കുട്ടിയെ പുറത്തുകൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുങ്ങല്‍ വിദഗ്ധര്‍, വൈദ്യസംഘം, സുരക്ഷാ ജീവനക്കാര്‍ എന്നിവര്‍ ഒഴികെയുള്ള മുഴുവന്‍ ആളുകളെയും പ്രദേശത്തുനിന്ന് മാറ്റിയിട്ടുണ്ട്.

ഓരോ കുട്ടിക്കുമൊപ്പം ഒരു ഡൈവര്‍ വീതമുണ്ടാകും. ബഡ്ഡി ഡൈവിങ് എന്ന രീതിയാണ് ഇവിടെ സ്വീകരിക്കുക. ഇടുങ്ങിയ, ദുര്‍ഘടമായ വഴികളാണു ഗുഹയില്‍ പലയിടത്തും. ചിലയിടത്ത് ശക്തമായ അടിയൊഴുക്കുമുണ്ട്. ഇരുണ്ട, ചെളിവെള്ളം നിറഞ്ഞ കുഴികളും ധാരാളമാണ്.

വായുസഞ്ചാരം കുറവുള്ള ഈ വഴികളിലൂടെ അതിസാഹസികമായി നീന്തിവേണം കുട്ടികളെ പുറത്തെത്തിക്കാന്‍. പല സ്ഥലങ്ങളിലും വെള്ളത്തിനടിയിലൂടെ ഡൈവ് ചെയ്യേണ്ടിവരും. വായുസഞ്ചാരം കുറവുള്ളിടത്ത് കൂടുതല്‍ ഓക്‌സിജന്‍ ടാങ്കുകള്‍ സ്ഥാപിക്കും.

ഗുഹയ്ക്കുപുറത്തുനിന്നു കുട്ടികളിരിക്കുന്ന സ്ഥലത്തേക്കെത്താന്‍ ആറു മണിക്കൂര്‍ വേണം. ഒരു കുട്ടിയെ പുറത്തെത്തിക്കാന്‍ വേണ്ട ചുരുങ്ങിയ സമയം 11 മണിക്കൂര്‍. ജലനിരപ്പ് താഴ്ന്നതോടെ അപകടസാധ്യതയും കുറഞ്ഞെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വരും മണിക്കൂറുകളില്‍ മഴ പെയ്താല്‍ എല്ലാ ശ്രമങ്ങളും പാളും.

രക്ഷാപ്രവര്‍ത്തനത്തിനിടെ ശ്വാസം മുട്ടി ഒരു ഡൈവര്‍ മരിച്ചത് അപകടസാധ്യതയ്ക്കുള്ള മുന്നറിയിപ്പായാണ് അധികൃതര്‍ ചൂണ്ടിക്കാണിച്ചത്. പദ്ധതിയെക്കുറിച്ചു കുട്ടികളുടെ കുടുംബങ്ങളെ മുന്‍കൂട്ടി അറിയിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും അവര്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു.