കുരുന്നുകളുടെ കണ്ണീര്‍ ഫലിച്ചില്ല; വിദ്യാര്‍ഥികളുടെ ‘ചങ്കായ’ ഭഗവാന്‍ സാര്‍ സ്‌കൂള്‍ മാറേണ്ടിവരും

single-img
5 July 2018

ചെന്നൈ: സ്ഥലം മാറ്റം കിട്ടി യാത്ര പറയാന്‍ എത്തിയ അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കെട്ടിപ്പിടിച്ച് കരഞ്ഞ് പോകാന്‍ അനുവദിക്കാതിരുന്നതിന്റെ ദൃശ്യങ്ങള്‍ ആരും മറന്നിട്ടുണ്ടാവില്ല. തമിഴ്‌നാട് തിരുവള്ളൂര്‍ വെളിഗരം സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ ജി.ഭഗവാനെയാണ് വിദ്യാര്‍ത്ഥികള്‍ പോകാന്‍ സമ്മതിക്കാതെ കെട്ടിപ്പിടിച്ച് കരഞ്ഞത്.

വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം കണക്കിലെടുത്ത് സ്ഥലം മാറ്റം സര്‍ക്കാര്‍ റദ്ദാക്കിയതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പുതിയ സ്‌കൂളിലേക്കു മാറാന്‍ ഭഗവാനു വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി.

നേരത്തെ, വിദ്യാഭ്യാസവകുപ്പ് 10 ദിവസത്തേക്ക് ഭഗവാന്റെ സ്ഥലംമാറ്റം മരവിപ്പിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് അധ്യാപകന്റെ സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകള്‍ സര്‍ക്കാരിന് ലഭിച്ചതോടെ സ്ഥലം മാറ്റം റദ്ദാക്കിയതായി വാര്‍ത്തകള്‍ വന്നു.

എന്നാല്‍ സ്ഥലം മാറ്റം റദ്ദാക്കുകയല്ല, താല്‍ക്കാലികമായി മരവിപ്പിക്കുകയായിരുന്നെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുകയാണ്. നാലു വര്‍ഷം മുന്‍പ് സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ കയറിയ ഭഗവാന്‍ പുതുമയുള്ള അധ്യാപന രീതിയിലൂടെയാണു കുട്ടികളുടെ കണ്ണിലുണ്ണിയായത്. വിദ്യാഭ്യാസ വകുപ്പിന്റെ അധ്യാപക വിദ്യാര്‍ഥി അനുപാതപ്രകാരം സ്‌കൂളിലെ അധ്യാപകരുടെ എണ്ണം കൂടുതലായതിനാലാണു ജൂനിയറായ ഭഗവാനെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചത്.