വിചാരണ വേഗത്തിലാക്കണം; ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയിലേക്ക്
കൊച്ചി: വിചാരണ വേഗത്തിലാക്കണമെന്നും വനിതാ ജഡ്ജി വേണമെന്നും ആവശ്യപ്പെട്ട് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിലേക്ക്. വനിതാ ജഡ്ജി വേണമെന്ന ആവശ്യം നേരത്തെ കീഴ്ക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ അടുത്തയാഴ്ച റിവ്യൂ ഹര്‍ജി നല്‍കുന്നത്.
തന്റെ സ്വകാര്യ ജീവിതത്തെ കേസിന്റെ വിചാരണ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് വനിതാ ജഡ്ജിയെ വിചാരണയ്ക്കായിവേണമെന്ന് ആവശ്യപ്പെടുന്നതെന്നും നടി ഹൈക്കോടതിയിൽ ബോധിപ്പിക്കും.ഇതിനിടെ പള്‍സര്‍ സുനിയുടെ വക്കാലത്ത് അഡ്വ. ബി.എ.ആളൂര്‍ ഒഴിയുകയും ചെയ്തു.
കേസ് വൈകിപ്പിക്കാനാണ് പ്രതികൾ ശ്രമിക്കുന്നതെന്ന് എറണാകുളം സെഷൻസ് കോടതി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. കേസിൽ പ്രതികൾ സഹകരിക്കുന്നില്ല. കേസിലെ പ്രധാന രേഖകളെല്ലാം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കൂടുതൽ രേഖകൾ ആവശ്യപ്പെട്ട് പ്രതികൾ വീണ്ടും വീണ്ടും കോടതിയെ സമീപിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് പ്രതികളുടെ വിചാരണ നിശ്ചയിക്കാൻ തടസമാവുകയാണെന്നും കോടതി വിമർശിച്ചിരുന്നു.