ഇന്ത്യ-അമേരിക്ക ചര്‍ച്ച മാറ്റിവച്ചതിന്റെ കാരണം മോദിക്ക് അറിയാമെന്ന് നിക്കി ഹാലെ; പുറംലോകം വൈകാതെ ഇക്കാര്യം അറിയും

single-img
29 June 2018

ഇന്ത്യ-അമേരിക്ക ഉന്നതതല ചര്‍ച്ച മാറ്റിവച്ചതിന്റെ യഥാര്‍ത്ഥ കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിയാമെന്ന് യുഎന്നിലെ അമേരിക്കന്‍ അംബാസിഡര്‍ നിക്കി ഹാലെ. ഇക്കാര്യം പുറംലോകം വൈകാതെ അറിയുമെന്നും ഇന്ത്യ സന്ദര്‍ശനത്തിനിടെ നിക്കി എന്‍ഡി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചര്‍ച്ച മാറ്റിയതില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പ്രതികരണം. രണ്ട് ദിവസത്തെ ഇന്ത്യ സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങും മുമ്പാണ് നിക്കി ഹാലെ എന്‍ ടി ടിവിക്ക് ഈ അഭിമുഖം അനുവദിച്ചത്. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും പ്രതിരോധ മന്ത്രി മന്ത്രി നിര്‍മ്മലാ സീതാരാമനും അമേരിക്കന്‍ വിദേശ, പ്രതിരോധകാര്യ സെക്രട്ടറിമാരും തമ്മില്‍ ജൂലൈ ആറിന് വാഷിംഗ്ടണ്ണിലാണ് ചര്‍ച്ച നിശ്ചയിച്ചിരുന്നത്.

2+2 ഡയലോഗ് എന്ന് വിശേഷിപ്പിച്ചിരുന്ന ഈ നിര്‍ണായക ചര്‍ച്ച തല്‍ക്കാലം മാറ്റിവെക്കുന്നതായി കഴിഞ്ഞ ദിവസം അമേരിക്ക ഇന്ത്യയെ അറിയിച്ചിരുന്നു. കാരണം പരസ്യപ്പെടുത്താതെയായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് നിക്കി ഹാലെയുടെ വെളിപ്പെടുത്തല്‍.

ഉചിതമായ കാരണം തീരുമാനത്തിന് പിന്നിലുണ്ട്. അത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കറിയാമെന്ന് നിക്കിഹേലി പറഞ്ഞു. 2+2 മീറ്റിംഗ് തല്‍ക്കാലം ഉപേക്ഷിച്ചെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന് കോട്ടം തട്ടില്ലെന്നും ഹൈലി പറഞ്ഞു. ചര്‍ച്ച മാറ്റിവച്ചതില്‍ യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ സുഷമ സ്വരാജിനെ ഫോണില്‍ വിളിച്ച് ഖേദം അറിയിച്ചിരുന്നു.