കാസര്‍കോട്ടുനിന്നു കാണാതായ 11 പേരും യെമനിലെത്തി; ബന്ധുക്കള്‍ക്ക് ശബ്ദസന്ദേശം ലഭിച്ചു
കാസര്‍കോട്ട് നിന്ന് കാണാതായ പതിനൊന്നുപേര്‍ യെമനില്‍ എത്തി. സംഘത്തിലുള്ള ചെമ്മനാട് സ്വദേശി സബാദിന്റെ ശബ്ദസന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചു. മതപഠനത്തിനായാണ് യെമനിലേയ്ക്ക് പോയതെന്ന് സന്ദേശത്തില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.
ഹദര്‍ മൗത്തിലെ ശൈഖിന്റെ മതപഠന കേന്ദ്രത്തിലാണ് ഉള്ളത്. ഇക്കാര്യം നാട്ടിലുള്ള ബന്ധുക്കള്‍ക്ക് അറിയാം. ചെമ്മനാട്ട്, പാലക്കാട് എടത്തനാട്ടുകര സ്വദേശികളായ രണ്ടു ഭാര്യമാരും തന്നോടൊപ്പം ഉണ്ട്. ഒരു ഭാര്യയെ അവളുടെ സഹോദരനാണ് ദുബൈയിലുള്ള തന്റെ അടുത്തെത്തിച്ചത്.
ഭാര്യാ പിതാവ് അബ്ദുല്‍ ഹമീദിനെ 10 ദിവസം മുമ്പ് വിളിച്ചിരുന്നതായും വിവരങ്ങള്‍ പറഞ്ഞിട്ടിട്ടുണ്ടെന്നും സവാദിന്റെ ഓഡിയോ സംഭാഷണത്തില്‍ പറയുന്നുണ്ട്. കാസര്‍കോട് നിന്നും ആറ് കുട്ടികളടക്കം 11 പേരെ ദുരുഹ സാഹചര്യത്തില്‍ കാണാതായതായി പരാതി ലഭിച്ചിരുന്നു.
ദുബൈയിലേക്ക് പുറപ്പെട്ട രണ്ട് കുടുംബങ്ങളെ കാണാനില്ലെന്നായിരുന്നു പരാതി. മൊഗ്രാല്‍ സ്വദേശിയാണ് സവാദ്. ഭാര്യ നസീറ മകന്‍ ആറുവയസുള്ള മുസബ്, മൂന്ന് വയസുകാരി മകള്‍ മര്‍ജാന, പതിനൊന്ന് മാസം പ്രായമുള്ള മുഹമ്മില്‍, സവാദിന്റെ രണ്ടാം ഭാര്യ ചെമ്മനാട് സ്വദേശി റഹാനത്ത് എന്നിവരെയാണ് കണാതായത്.
നസീറയുടെ പിതാവ് അബ്ദുല്‍ ഹമീദാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. അബ്ദുല്‍ ഹമീദ് നല്‍കിയ മൊഴിയില്‍ അണങ്കൂരിലെ മറ്റൊരു കുടുംബത്തിലെ അഞ്ച് പേരെ കൂടി കാണാതായ വിവരമുണ്ട്. അണങ്കൂരിലെ അന്‍വര്‍ കൊല്ലമ്പാടി, ഭാര്യ സീനത്ത് ഇവരുടെ മൂന്ന് മക്കള്‍ എന്നിവരെയാണ് കാണാതായിരിക്കുന്നത്.
എന്നാല്‍ ഇതുസംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ല. ഇവരും യമനില്‍ തന്നെ ഉണ്ടെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമായിട്ടില്ല. കാസര്‍കോട് ജില്ലയില്‍ നിന്നും ഐ.എസ് കേന്ദ്രത്തിലെത്തിയവരില്‍ ചിലര്‍ കൊല്ലപ്പെട്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് പുതിയ തിരോധാന വാര്‍ത്തയും പുറത്തു പരുന്നത്. സംഭംവം ആഭ്യന്തരവകുപ്പ് ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിച്ചിട്ടുണ്ട്.