കാസര്‍കോട്ടുകാരായ 11പേരെ ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായി

single-img
27 June 2018

കാസര്‍കോട് നിന്നും ആറ് കുട്ടികളടക്കം 11 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതായി പരാതി. ദുബൈയിലേക്ക് പുറപ്പെട്ട രണ്ട് കുടുംബങ്ങളെയാണ് കാണാതായത്. മൊഗ്രാല്‍ സ്വദേശി സവാദ്, ഭാര്യ നസീറ മകന്‍ ആറുവയസുള്ള മുസബ്, മൂന്ന് വയസുകാരി മകള്‍ മര്‍ജാന, പതിനൊന്ന് മാസം പ്രായമുള്ള മുഹമ്മില്‍, സവാദിന്റെ രണ്ടാം ഭാര്യ ചെമ്മനാട് സ്വദേശി റഹാനത്ത് എന്നിവരെയാണ് കണാതായത്.

നസീറയുടെ പിതാവ് അബ്ദുള്‍ ഹമീദാണ് ഇവരെ കാണാതായെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇവര്‍ക്കൊപ്പം അണങ്കൂര്‍ കൊല്ലമ്പാടിയിലെ അന്‍സാര്‍, ഭാര്യ സീനത്ത്, മൂന്ന് കുട്ടികള്‍ എന്നിവരെയും കാണാതായതായി അറിയാന്‍ കഴിഞ്ഞെന്ന് അബ്ദുള്‍ ഹമീദ് പോലീസില്‍ മൊഴി നല്‍കി.

അന്‍സാറിന്റെ ബന്ധുക്കള്‍ നേരിട്ട് പരാതി നല്‍കാത്തതിനാല്‍ പോലീസ് ഇതിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. പക്ഷേ, ഇവരെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്. സവാദിന് ദുബായില്‍ മൊബൈല്‍ ഷോപ്പും അത്തര്‍ക്കടയുമായിരുന്നു. വീട്ടുകാരുമായി നിരന്തരം ബന്ധപ്പെട്ടിരുന്ന ഇവരെക്കുറിച്ച് ജൂണ്‍ 15ന് ശേഷം വിവരം കിട്ടാതാകുകയായിരുന്നു.

ഏതോ സംഘടനയില്‍ ചേര്‍ന്നതായി നാട്ടില്‍ സംശയം പടര്‍ന്നിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ഇവരെ കാണാതായിട്ടുണ്ടെന്നും സംഘം യമനില്‍ എത്തിയതായുമാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. കാസര്‍കോട് ജില്ലയില്‍ നിന്നും ഐ.എസ്സ് കേന്ദ്രത്തിലെത്തിയവരില്‍ ചിലര്‍ കൊല്ലപ്പെട്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

ഇതിന് തൊട്ട് പിന്നാലെയാണ് പുതിയ തിരോധാന വാര്‍ത്തയും പുറത്തു പരുന്നത്. സംഭംവം ആദ്യന്തരവകുപ്പ് ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിച്ചിട്ടുണ്ട്.